കണ്ണൂർ: കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോദ്ധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ് കണ്ണൂർ റെയ്ഞ്ച് ഓഫീസിൽ ഹാജരായി. ഇന്നലെ ഉച്ചയോടെയാണ് ഫർസീൻ യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷനായ സുദീപ് ജയിംസിനും അഭിഭാഷകനുമൊപ്പം എത്തിയത്.
തനിക്കെതിരെ ചുമത്തിയ 13 കേസുകളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തി മറുപടി നൽകിയെന്ന് ഫർസീൻ പറഞ്ഞു. പൊലീസ് സംരക്ഷണയിൽ കഴിയുന്ന താൻ എങ്ങനെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന് വ്യക്തമാക്കണമെന്നും ഫർസീൻ മജീദ് ആവശ്യപ്പെട്ടു. ഇതിനാൽ കാപ്പ ചുമത്താനുള്ള നടപടികളിൽ നിന്നും പിൻമാറണമെന്ന ആവശ്യം തന്റെ അഭിഭാഷകൻ മുഖേനെ ഓഫീസിന് നൽകിയിട്ടുണ്ട്. തനിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കം രാഷ്ട്രിയ പ്രേരിതമാണ്. കള്ളക്കേസ് ചുമത്തി വേട്ടയാടിയതിനോടുള്ള രാഷ്ട്രീയ തിരിച്ചടിയാണ് മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതെന്നും ഫർസീൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |