റാഞ്ചി: സഭയിൽ അയോഗ്യനാക്കപ്പെടുമെന്ന ഭീഷണി നിലനിൽക്കെ, പ്രതിപക്ഷം തന്റെ സർക്കാരിനെ താഴെയിറക്കാൻ എം.എൽ.എമാരെ ചാക്കിലാക്കുന്നത് ഒഴിവാക്കാനായി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും സഖ്യകക്ഷിയായ കോൺഗ്രസും തങ്ങളുടെ എം.എൽ.എമാരെ റാഞ്ചിയിൽ നിന്ന് സ്വകാര്യ ഉല്ലാസ കേന്ദ്രത്തിലേക്ക് മാറ്റി. അട്ടിമറി സാദ്ധ്യത കണക്കിലെടുത്ത് സോറന്റെ വസതിയിൽ എം.എൽ.എമാരുമായി തിരക്കിട്ട ചർച്ചകൾ നടത്തിയിരുന്നു. ചർച്ചയിൽ പങ്കെടുക്കാൻ ലഗേജുകളുമായാണ് എം.എൽ.എമാർ സോറന്റെ വസതിയിലെത്തിയത്. ജാർഖണ്ഡ് മുക്തിമോർച്ചയുടെയും സഖ്യ കക്ഷിയായ കോൺഗ്രസിന്റെയും ആർ.ജെ.ഡിയുടെയും 43 എം.എൽ.എമാരെയാണ് മൂന്ന് ബസുകളിലായി മാറ്രിയത്.
അനധികൃത ഖനനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ കുടുങ്ങിയ സോറന്റെ മന്ത്രിസഭയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇത് മുതലെടുത്ത് ഭരണകക്ഷി എം.എൽ.എമാരെ വരുതിയിലാക്കി കുതിരക്കച്ചവടം നടത്താനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങൾക്ക് തടയിടുകയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് കരുതുന്നു. വെള്ളിയാഴ്ചയും ഇന്നലെയുമായി മൂന്ന് യോഗങ്ങളാണ് സോറൻ നടത്തിയത്. എന്നാൽ, രാഷ്ട്രീയ പ്രതിയോഗികൾ ഭരണഘടനാ സംവിധാനങ്ങൾ മുതലെടുക്കുകയാണെന്നും തനിക്ക് അതിൽ ആശങ്കയില്ലെന്നുമായിരുന്നു സോറൻ ട്വീറ്റ് ചെയ്തത്. സോറൻ മുഖ്യമന്ത്രിയായി തിരിച്ചു വരുമെന്നും സഖ്യ കക്ഷി എന്ന നിലയിൽ തങ്ങളുടെ ബന്ധം ശക്തമാണെന്നും കോൺഗ്രസ് എം.എൽ. എ അലംഗീർ ആലം പ്രതികരിച്ചു. ധാർമ്മികതയുടെ പേരിലെങ്കിലും മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് പുറത്ത് പോകണമെന്നും പകരം തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ബി.ജെ.പി എം.എൽ.എ നിഷികാന്ത് ഡൂബെ ട്വീറ്റ് ചെയ്തത്.
സോറന്റെ വസതിയിൽ നിന്ന് പുറപ്പെട്ട ബസിനെ പിന്തുടർന്ന മാദ്ധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. റാഞ്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഖുന്തിയിലാണ് എം.എൽ.എമാരുള്ളതെന്നാണ് വിവരം. അതേസമയം, സോറനും എം.എൽ.എമാരും ഖുന്തിയിലെ ലട്രാടു ഡാമിൽ ബോട്ട് യാത്ര നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
സോറന്റെ അയോഗ്യത സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ഗുപാർശയിൽ ഗവർണർ രമേശ് ബയാസ് ഇനിയും തീരുമാനമെടുത്തിട്ടില്ല. ഗവർണറുടെ തീരുമാനം പുറത്തു വരുന്നതോടെ ജാർഖണ്ഡിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ സങ്കീർണ്ണമാകാനാണ് സാദ്ധ്യത. മുഖ്യമന്ത്രി ആയിരിക്കെ ഖനി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കാലത്ത് സ്വന്തം ഉടമസ്ഥതയിലുള്ള ഖനനാനുമതി നൽകിയതാണ് കേസിന് ആധാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |