SignIn
Kerala Kaumudi Online
Friday, 29 March 2024 7.30 AM IST

സി.പി.എമ്മിന്റെ അടിയന്തര നേതൃയോഗങ്ങൾ: യെച്ചൂരിയും കാരാട്ടുമെത്തും, കോടിയേരിയെ സന്ദർശിച്ച് പിണറായി

cpm

തിരുവനന്തപുരം: അഞ്ച് ദിവസത്തെ സംസ്ഥാന നേതൃയോഗങ്ങൾ കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പേ, അടിയന്തര നേതൃയോഗം വിളിച്ചുചേർത്ത് സി.പി.എം. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിർന്ന പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കുന്നുണ്ട്. നിർണായക തീരുമാനങ്ങൾ പ്രതീക്ഷിക്കാം. അസുഖം മൂലം വിശ്രമിക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീട്ടിൽ സന്ദർശിച്ചു.

സംസ്ഥാനസർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള മാർഗരേഖ അംഗീകരിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കുമാണ് ഈ മാസമാദ്യം അഞ്ച് ദിവസത്തെ നേതൃയോഗം ചേർന്നത്. നേതൃയോഗം പാർട്ടി സംസ്ഥാന സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനിക്കുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സയും വിശ്രമവും ആവശ്യമായതിനാൽ പകരം ക്രമീകരണമേർപ്പെടുത്തണമെന്ന നിർദ്ദേശം പാർട്ടിയിൽ ഉയരുന്നുണ്ട്. ഇന്ന് രാവിലെ അവയിലബിൾ പി.ബി യോഗവും ചേരും. ക്ഷീണിതനെങ്കിലും പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ കോടിയേരി ഇന്നലെയും നിർവഹിച്ചു.

കൊച്ചി സംസ്ഥാന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായ കോടിയേരിക്ക് രണ്ടര വർഷംകൂടി കാലാവധിയുണ്ട്. താൽക്കാലികമായി ഒരാൾക്കോ, ഒന്നിലധികം സെക്രട്ടേറിയറ്റംഗങ്ങൾക്കോ ചുമതല നൽകാനാണ് ആലോചന. കുറച്ചുനാൾ മുമ്പ് ആരോഗ്യപ്രശ്നങ്ങളാൽ കോടിയേരിക്ക് ഒരു വർഷത്തിലേറെ അവധി നൽകിയപ്പോൾ അന്ന് എൽ.ഡി.എഫ് കൺവീനറായിരുന്ന എ. വിജയരാഘവന് താത്ക്കാലിക ചുമതല നൽകിയിരുന്നു.നിലവിൽ പോളിറ്റ്ബ്യൂറോ അംഗമായ വിജയരാഘവനും കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജനും എ.കെ. ബാലനും പരിഗണനയിലുണ്ട്.

ഗവർണറുമായുള്ള തർക്കങ്ങളും ഗൗരവമായി ചർച്ച ചെയ്യും. സംസ്ഥാനചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത തരത്തിൽ സർക്കാരുമായി ഗവർണർ ഏറ്റുമുട്ടുന്ന അസാധാരണ സാഹചര്യമാണ്. ഭരണപ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്താതിരിക്കാൻ പാർട്ടി ഇടപെട്ടേക്കും. ദേശീയതലത്തിൽത്തന്നെ ഗൗരവമുള്ള വിഷയമാണിതെന്ന് സി.പി.എം കരുതുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം സൃഷ്ടിക്കുന്ന പ്രതിസന്ധിയും ചർച്ചയായേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.