ആലുവ: യു.ഡി.എഫും കോൺഗ്രസും വലതുപക്ഷമല്ലെന്നും ജനങ്ങളുടെ കണ്ണീരൊപ്പുന്ന യഥാർത്ഥ ഇടതുപക്ഷമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആർ.എസ്.പി ജില്ലാ സമ്മേളനത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ യു.ഡി.എഫും യു.ഡി.എഫ് സർക്കാരുകളും ഒരുകാലത്തും വലതുപക്ഷ നിലപാട് സ്വീകരിച്ചിട്ടില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ബഡ്ജറ്റ്,സാമ്പത്തിക,ആരോഗ്യ,വിദ്യാഭ്യാസ പദ്ധതികളെല്ലാം സാധാരണക്കാരനെ ഹൃദയത്തോട് ചേർത്തുനിറുത്തുന്നതാണ്. സംസ്ഥാനത്ത് യു.ഡി.എഫും കേന്ദ്രത്തിൽ യു.പി.എയും ഭരിച്ചപ്പോൾ തൊഴിലാളികളെ സംരക്ഷിക്കുന്ന നിയമങ്ങളാണ് നടപ്പാക്കിയത്. യു.ഡി.എഫ് സർക്കാരാണ് ഏറ്റവും അധികം തൊഴിലാളി ക്ഷേമബോർഡും പദ്ധതികളും നടപ്പാക്കിയത്. എൽ.ഡി.എഫ് സർക്കാരിന് തീവ്രവലതുപക്ഷ നിലപാടാണ്. മോദി സർക്കാരിന്റേതു പോലെ കോർപ്പറേറ്റുകൾക്കായുള്ള ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ,അഡ്വ. എ. ജയശങ്കർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |