കൊല്ലം: ആയൂർ മാർത്തോമ്മ കോളേജിൽ നീറ്റ് പരീക്ഷയ്‌ക്ക് അടിവസ്ത്രം അഴിക്കാൻ നിബന്ധിതരായ വിദ്യാർത്ഥിനികൾക്കായി വീണ്ടും പരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി. സെപ്‌റ്റംബർ 4ന് ഉച്ചയ്ക്ക് രണ്ട് മുതൽ കൊല്ലം എസ്.എൻ പബ്ലിക് സ്കൂളിലാണ് പരീക്ഷ. വിദ്യാർത്ഥിനികൾക്ക് ഹാൾ ടിക്കറ്റ് ലഭിച്ചു തുടങ്ങി.
മാനസിക സമ്മർദ്ദത്തിൽ പരീക്ഷ നന്നായി എഴുതാനായില്ലെന്ന പരാതിയെ തുടർന്നാണ് വീണ്ടും പരീക്ഷ നടത്തുന്നത്.
പൊലീസിന് ലഭിച്ച പരാതിക്ക് പുറമേ നീറ്റ് സംഘം വിദ്യാർത്ഥിനികളെ നേരിൽ കണ്ടും വിവരങ്ങൾ ആരാഞ്ഞിരുന്നു.
ജൂലായ് 17ന് നടന്ന മെഡിക്കൽ, ഹോമിയോ പ്രവേശന നീറ്റ് പരീക്ഷയ്‌ക്ക് മുമ്പുള്ള ദേഹപരിശോധനയിൽ ബീപ്പ് ശബ്ദം കേട്ട വിദ്യാർത്ഥിനികളുടെ അടിവസ്ത്രം നിർബന്ധിച്ച് അഴിപ്പിക്കുകയായിരുന്നു. അപമാനിതയായ ശൂരനാട് സ്വദേശിയായ വിദ്യാർത്ഥിനിയുടെ രക്ഷിതാവാണ് ആദ്യം പരാതി നൽകിയത്. പിന്നീട് ആറുപേർ കൂടി സമാനപരാതി നൽകി.നൂറോളം വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്നാണ് പറയുന്നത്.
കുറ്റപത്രം വൈകില്ല
ചടയമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാർത്തോമ്മ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജും നീറ്റ് കോ- ഓർഡിനേറ്ററുമായ പ്രിജി ഐസക് കുര്യൻ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിരീക്ഷകനായ പെരിങ്ങമല ഇക്ബാൽ കോളേജ് അദ്ധ്യാപകൻ ഡോ. ഷംനാദ്, കോളേജിലെ രണ്ട് വനിതാ ശുചീകരണ ജീവനക്കാർ, സ്വകാര്യ ഏജൻസിയുടെ മൂന്ന് ജീവനക്കാർ എന്നിവരടക്കം ഏഴ് പേരാണ് പ്രതികൾ.
സ്ത്രീത്വത്തെ അപമാനിക്കൽ (ഐ.പി.സി 354), മാനഹാനി വരുത്തൽ (ഐ.പി.സി 509) എന്നീ വകുപ്പുകളാണ് ചുമത്തിയത്. പ്രിജി ഐസക് കുര്യൻ, ഡോ. ഷംനാദ് എന്നിവരുടെ നിർദ്ദേശ പ്രകാരം മറ്റ് പ്രതികൾ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്നാണ് കണ്ടെത്തൽ. കുറ്റപത്രം വൈകാതെ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |