തിരുവനന്തപുരം: വൻകിട വ്യവസായങ്ങൾക്ക് വൈദ്യുതി നിരക്ക് മറ്റു വിഭാഗങ്ങളുടെ ഇരട്ടിയായി വർദ്ധിപ്പിച്ച തീരുമാനം റെഗുലേറ്ററി കമ്മിഷൻ പുനഃപരിശോധിച്ചേക്കും. സംസ്ഥാനത്തെ മികച്ച വ്യവസായാന്തരീക്ഷത്തിന് വിരുദ്ധമാണ് കുത്തനേയുള്ള വർദ്ധന എന്നതിനാൽ സർക്കാരും നിരക്ക് കുറയ്ക്കലിന് അനുകൂലമാണ്.
പതിവിന് വിരുദ്ധമാണ് ഈ വർദ്ധന. പ്രസരണ നഷ്ടവും വൈദ്യുതി ഉപയോഗത്തിന്റെ തോതും കണക്കാക്കിയാണ് നിരക്ക് നിർണ്ണയിക്കുന്നത്. പ്രസരണനഷ്ടം വൻകിട വ്യവസായങ്ങൾക്ക് കുറവാണ്. അതുകൊണ്ട് ഈ വിഭാഗത്തിന് കുറഞ്ഞ വർദ്ധനയേ സാധാരണ വരുത്താറുള്ളൂ. ഫിക്സഡ് ചാർജ്ജും കുത്തനെ കൂട്ടി.
വൻകിട വ്യവസായങ്ങളിൽ 66 കെ.വി ഉപയോഗിക്കുന്നവർക്ക് 10.42 ശതമാനവും 110 കെ.വിക്കാർക്ക് 10.51 ശതമാനവുമണ് വർദ്ധിപ്പിച്ചത്. അതേസമയം മറ്റ് വിഭാഗങ്ങൾക്ക് 6.58 ശതമാനം മാത്രമാണ് വർദ്ധന. 14.5 ശതമാനം വർദ്ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. ജൂൺ 25നാണ് താരിഫ് പരിഷ്കരിച്ചത്.
നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി, വ്യവസായ മന്ത്രിമാർക്ക് വ്യവസായ സ്ഥാപനങ്ങൾ പരാതി നൽകിയിരുന്നു. ഇവരുടെ പരാതിയിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. ചെയർമാന്റെയും ഒരു മെമ്പറുടെയും തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാൽ ഏകാംഗമായ എ.ജെ.വിൽസണാണ് പരാതി പരിഗണിക്കുന്നത്.
കുറയ്ക്കരുതെന്ന് കെ.എസ്.ഇ.ബി; പൂട്ടിപ്പോകുമെന്ന് സ്ഥാപനങ്ങൾ
നിരക്ക് വർദ്ധനയ്ക്കെതിരെ എഫ്.എ.സി.ടി, കൊച്ചി കപ്പൽശാല, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് തുടങ്ങി 167 വൻകിട വ്യവസായ സ്ഥാപനങ്ങളാണ് രംഗത്തെത്തിയത്. ഹൈടെൻഷൻ, എക്ട്രാ ഹൈടെൻഷൻ വൈദ്യുതി ഉപഭോക്താക്കളുടെ അസോസിയേഷൻ ഭാരവാഹിയായ എ.ആർ. സതീഷ് നൽകിയ പരാതിയിലായിരുന്നു തെളിവെടുപ്പ്. കൂട്ടിയ നിരക്ക് കുറയ്ക്കുന്നതിനെ കെ.എസ്.ഇ.ബി എതിർത്തു. 'ആവറേജ് കോസ്റ്റ് ഒഫ് സപ്ലൈ"യിൽ എച്ച്.ടി, ഇ.എച്ച്.ടി വിഭാഗങ്ങൾ മുൻവർഷത്തേതിൽ നിന്ന് താഴേക്ക് വന്നതിനാൽ സബ്സിഡി ലഭിക്കുമെന്നായിരുന്നു വാദം.
വ്യവസായസ്ഥാപനങ്ങൾ പൂട്ടിപ്പോകുന്ന അവസ്ഥയാണെന്ന് എഫ്.എ.സി.ടി പ്രതിനിധി തെളിവെടുപ്പിൽ പറഞ്ഞു. പ്രതിമാസ ബില്ലിൽ പത്ത് ശതമാനത്തിന്റെ വർദ്ധന വന്നതായി കെ.എം.എം.എൽ വ്യക്തമാക്കി. അടിയന്തരമായി കുറയ്ക്കണമെന്ന് അപ്പോളോ ടയേഴ്സ് പ്രതിനിധി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |