തിരുവനന്തപുരം: ആലപ്പുഴയിലെ നെഹ്റുട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയതിനെ ചൊല്ലി വിവാദം. സി.പി.എമ്മും ഡൽഹിയിലെ സംഘപരിവാർ നേതൃത്വവുമായുള്ള അവിശുദ്ധ ബന്ധമാണിതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
എന്നാൽ കേരളം ആതിഥ്യമരുളുന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തുന്ന അമിത്ഷാ അടക്കമുള്ള വിശിഷ്ടാതിഥികളെ വള്ളം കളി കാണാനും ക്ഷണിക്കുകയായിരുന്നെന്നാണ് സർക്കാർ വാദം. സെപ്തംബർ മൂന്നിന് കോവളത്താണ് കൗൺസിൽ യോഗം. അതിൽ അമിത്ഷായ്ക്കു പുറമേ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. അതിന്റെ തൊട്ടടുത്ത ദിവസമാണ് വള്ളംകളി. ഈ സാഹചര്യത്തിലാണ് ആതിഥ്യമര്യാദ അനുസരിച്ച് ക്ഷണിച്ചതെന്നും വിശദീകരിക്കുന്നു.
നേരത്തേ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് ദേശീയപാതാ അതോറിട്ടി അധികൃതർ പ്രധാനമന്ത്രിയെ ക്ഷണിച്ചപ്പോൾ സ്ഥലം എം.പിയായ എൻ.കെ. പ്രേമചന്ദ്രനെ സംഘിയെന്നധിക്ഷേപിച്ചവരാണ് ഷായെ ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഗുജറാത്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ സന്ദർശിച്ചതിന് ഷിബു ബേബിജോൺ മന്ത്രിസ്ഥാനമൊഴിയണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ക്ഷണത്തെപ്പറ്റി പാർട്ടിക്ക് എന്താണ് പറയാനുള്ളതെന്നും സതീശൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |