വെള്ളിക്കുളങ്ങര: ശ്വാസം മുട്ടിച്ച ശേഷം നിലത്തുവീണ അമ്മയെ മകൻ ഗ്യാസ് കുറ്റി കൊണ്ട് അടിച്ചുകൊന്നത് വീട് വിറ്റ് കിട്ടിയ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് പൊലീസ് വ്യക്തമാക്കി. തൃശൂർ കിഴക്കേ കോടാലി കൊള്ളിക്കുന്ന് ഉപ്പുഴി വീട്ടിൽ ചാത്തുണ്ണിയുടെ ഭാര്യ ശോഭനയെയാണ് (55) കഴിഞ്ഞദിവസം മകൻ വിഷ്ണു (24) കൊലപ്പെടുത്തിയത്.
മുമ്പ് താമസിച്ചിരുന്ന വീട് വിറ്റു കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടിരുന്നു. രണ്ടേകാൽ ലക്ഷത്തോളം രൂപ വിഷ്ണുവിന്റെ പേരിലും ഇട്ടിരുന്നു. ഇത് ശോഭന മകനറിയാതെ ബാങ്കിൽ നിന്നും പിൻവലിക്കുകയായിരുന്നു. ഈ പണം വിഷ്ണു പതലവണ ശോഭനയോട് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. വെള്ളിയാഴ്ച വൈകീട്ടും ഇതേച്ചൊല്ലിതർക്കമുണ്ടായി. ഈ സമയം അച്ഛൻ ചാത്തുണ്ണി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു കൊലപാതകം.
ഇവരുടെ വീട്ടിൽ നിന്നും രണ്ടേകാൽ ലക്ഷത്തോളം രൂപ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വിഷ്ണു ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്. ശോഭനയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം വടൂക്കര ശ്മശാനത്തിൽ സംസ്‌കരിച്ചു.ഇന്നലെ രാവിലെ ചാലക്കുടി ഡിവൈ.എസ്.പി, സി.ആർ.സന്തോഷ്, കൊടകര എസ്.എച്ച്.ഒ, ജയേഷ് ബാലൻ, വെള്ളിക്കുളങ്ങര എസ്.ഐ പി.ആർ.ഡേവിസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സയന്റിഫിക്ക് വിദഗ്ദ്ധരും, വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. പ്രതി വിഷ്ണുവിനെ പൊലീസ് വൈകീട്ട് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |