പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ഓണം മേളകൾക്ക് തുടക്കമായി. കോട്ടമൈതാനത്ത് നടന്ന സപ്ലൈകോ ഓണം ഫെയർ ജില്ലാതല ഉദ്ഘാടനവും ആദ്യ വിൽപനയും ഷാഫി പറമ്പിൽ എം.എൽ.എ നിർവഹിച്ചു. ഡെപ്യൂട്ടി കൺട്രോളർ ഒഫ് റേഷനിംഗ് അജിത്ത്കുമാർ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് റിജിയണൽ മാനേജർ കെ.എസ്. സതീഷ്‌കുമാർ, ജില്ലാ സപ്ലൈ ഓഫീസർ വി.കെ. ശശിധരൻ, വാർഡ് കൗൺസിലർ സാജോ ജോൺ എന്നിവർ പങ്കെടുത്തു.
മൂന്ന് സ്റ്റാളുകളാണ് ഇന്നലെ ഒരുങ്ങിയത്. സപ്ലൈകോ വൻ വിലക്കുറവിലാണ് അവശ്യസാധനങ്ങൾ ഓണത്തിന് ജനങ്ങളിൽ എത്തിക്കുന്നത്. 13 ഇനങ്ങൾ സബ്സിഡിയിൽ ലഭിക്കും. ഇതിനു പുറമേ നോൺ സബ്സിഡി ഇനത്തിൽ 43 ഇന സാധനങ്ങളും മിൽമ കിറ്റും ലഭിക്കും. മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിലാണ് പച്ചക്കറി ഒരുക്കിയിരിക്കുന്നത്. ഇക്കുറി മിൽമയുടെ നാല് തരം പായസങ്ങളാണ് സ്റ്റാളിൽ എത്തിയിരിക്കുന്നത്. പാലട, സേമിയം, ഗോതമ്പ്, ചക്ക എന്നിവ. ഇവയ്ക്ക് പുറമെ ചക്ക, മിൽക്ക്, കൊക്കനട്ട് പേഡകളും ലഭ്യമാണ്.
സബ്സിഡി ഇല്ലാത്ത സാധനങ്ങൾക്ക് പൊതുവിപണിയേക്കാൾ 10 മുതൽ 30 ശതമാനം വരെ വിലക്കുറവുണ്ട്. ബ്രാൻഡ് ഉത്പന്നങ്ങൾക്ക് എം.ആർ.പിയിൽ നിന്നും അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവുണ്ട്.
ആവശ്യക്കാർക്ക് ഓണം സമൃദ്ധി കിറ്റുമുണ്ട്. ആയിരം രൂപയുടെ സാധനങ്ങൾ 900 രൂപയ്ക്ക് ലഭിക്കും.
രാവിലെ 9.30 മുതൽ രാത്രി എട്ട് വരെയാണ് ഓണം ഫെയർ നടക്കുക. ഒന്നാം ഓണ ദിവസമായ സെപ്തംബർ ഏഴിന് ഫെയറുകൾ അവസാനിക്കും.
സബ്സിഡിയിൽ ലഭിക്കുന്ന 13 ഇനവും വിലയും
1. ചെറുപയർ - 74
2. ഉഴുന്ന് -66
3.പച്ചക്കടല -43
4.വെള്ളപ്പയർ- 45
5.തുവരപരിപ്പ്- 65
6.മുളക്-75
7. മല്ലി- 79
8.പഞ്ചസാര- 22
9. ജയ അരി- 25
10.കുറുവ അരി- 25
11. പച്ചരി-23
12.വെളിച്ചെണ്ണ-128
13.മട്ട അരി-24
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |