തിരുവനന്തപുരം: പുതിയ പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ ഫലപ്രദമായ മരുന്നുകളും വാക്‌സിനുകളും വികസിപ്പിക്കുന്നതിനായി മനുഷ്യരിലെ മരുന്ന് പരീക്ഷണം പ്രോത്സാഹിപ്പിക്കണമെന്ന് പ്രമുഖ വൈറോളജിസ്റ്റായ ഡോ.ഗഗൺദീപ് കാംഗ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗങ്ങളിൽ മാത്രം പരീക്ഷിക്കുന്ന മരുന്നുകൾ മനുഷ്യരിലെത്തുമ്പോൾ കാര്യമായ ഫലപ്രാപ്തിയുണ്ടാകില്ല. മരുന്ന് പരീക്ഷണത്തെ ആളുകൾ ഭയപ്പെടുന്നു. എന്നാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് സന്നദ്ധരായവരിൽ പരീക്ഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് അമേരിക്കയുടെ ഉൾപ്പെടെ മാതൃക ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു.
രാജ്യങ്ങളുടെ സാമൂഹിക അവസ്ഥ അനുസരിച്ച് വൈറസുകൾ സ്വഭാവങ്ങൾ പ്രകടമാക്കുമ്പോൾ കണ്ടെത്തലുകൾ ലക്ഷ്യത്തിലെത്താൻ വൈറോളജി നെറ്റ്‌വർക്ക് ആവശ്യമാണെന്ന് പ്രശസ്ത വൈറോളജിസ്റ്റും എച്ച്.ഐ.വി വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനുമായ പ്രൊഫ.റോബർട്ട് ഗാലോ അഭിപ്രായപ്പെട്ടു. ആഫ്രിക്കയിൽ നേരത്തെയുള്ള മങ്കി പോക്‌സിന്റെ രൂപമാറ്റമാണ് ലോകത്ത് പടരുന്നതെന്ന് പ്രൊഫ.ആൻഡ്രേഴ്സ് വാൻ പറഞ്ഞു. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ഇ.ശ്രീകുമാർ സെമിനാറിന്റെ മോഡറേറ്ററായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |