SignIn
Kerala Kaumudi Online
Thursday, 25 April 2024 8.49 PM IST

 ജില്ലാസെക്രട്ടറിയുടെ കാറിന് കേടുപറ്റി സി.പി.എം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്

cpm

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടകവസ്‌തു എറിഞ്ഞ സംഭവത്തിന് പിന്നാലെ സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം. ഇന്നലെ പുലർച്ചെ 1.10

ഓടെയാണ് മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം തൈക്കാട് മേട്ടുക്കടയിലുള്ള ഓഫീസിലേക്ക് കല്ലെറിഞ്ഞത്. കല്ലേറിൽ ഓഫീസ് വളപ്പിൽ പാർക്ക് ചെയ്തിരുന്ന ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന്റെ ബോണറ്റിൽ ദ്വാരം വീണു. ബൈക്കിലെത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതികളെയോ, വാഹനങ്ങളുടെ നമ്പറോ തിരിച്ചറിഞ്ഞിട്ടില്ല.

വലിയശാല ഭാഗത്ത് നിന്ന് മൂന്ന് ബൈക്കുകളിലാണ് അക്രമികളെത്തിയത്. ഏറ്റവും പിന്നിലെ ബൈക്കിന് പുറകിലിരുന്നയാൾ ഗേറ്റിന് മുന്നിലെത്തിയപ്പോൾ സീറ്റിൽ എഴുന്നേറ്റുനിന്ന് കല്ലെറിയുകയായിരുന്നു. കല്ല് കാറിൽ പതിച്ച ശ‌ബ്‌ദം കേട്ട് കാവൽ നിൽക്കുകയായിരുന്ന രണ്ട് പൊലീസുകാരിൽ ഒരാൾ ഇവർക്ക് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.

സംഭവസമയം ആനാവൂർ നാഗപ്പനും അദ്ദേഹത്തിന്റെ ഡ്രൈവറും ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. എൽ.ഡി.എഫ് വികസന ജാഥയ്‌ക്കിടെ വഞ്ചിയൂർ ആലൂംമൂട് ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകിട്ട് സി.പി.എം - എ.ബി.വി.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ആക്രമണവും നടന്നു. ഈ സംഭവങ്ങളുടെ തുടർച്ചയാണോ ഓഫീസ് അക്രമമെന്ന് അന്വേഷിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ പറഞ്ഞു. പ്രതികളെ കുറിച്ച് സൂചനകളില്ലെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സംഭവമറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി. ശിവൻകുട്ടി,​ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ തുടങ്ങിയവർ ജില്ലാ കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. പാർട്ടി ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ പിടികൂടാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ആരും പ്രകോപനങ്ങളിൽ വശംവദരാകരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,​ ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്ന് ആനാവൂർ നാഗപ്പൻ ആരോപിച്ചു. ആരോപണം നിഷേധിച്ച ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്,​ എ.കെ.ജി സെന്റർ ആക്രമിച്ചവരാണ് ഈ സംഭവത്തിന് പിന്നിലെന്നും തിരിച്ചടിച്ചു. ജൂൺ 30 ന് രാത്രി 11.30 ഓടെ എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടകവസ്‌തു എറിഞ്ഞ സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.