തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം തുടരുകയാണെങ്കിൽ മാർച്ചിൽ തുറമുഖം കമ്മിഷൻ ചെയ്യാനാകില്ലെന്ന് തുറമുഖ വകുപ്പിലെ ഉന്നതവൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു. ഓഖിയും കൊവിഡും പാറക്കല്ല് ക്ഷാമവും മറികടന്ന് 2023 മാർച്ചിൽ പദ്ധതി കമ്മിഷൻ ചെയ്ത് മേയിൽ ആദ്യ കപ്പൽ എത്തിക്കാനുള്ള ശ്രമങ്ങൾക്കിടെ തുറമുഖ നിർമ്മാണം നിറുത്തിയത് അന്താരാഷ്‌ട്ര തലത്തിൽ കേരളത്തിന് തിരിച്ചടിയാകും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് തുറമുഖ നിർമ്മാണം വേഗത്തിലാക്കി നേട്ടം കൊയ്യാൻ പരിശ്രമിച്ച അദാനി ഗ്രൂപ്പിന് സമരം മൂലം ഒരു ദിവസത്തെ നഷ്‌ടം പലിശയിനത്തിൽ മാത്രം രണ്ടുകോടിയാണ്. പന്ത്രണ്ട് ദിവസം പദ്ധതി നിലച്ചതോടെ നഷ്‌ടം 24 കോടിയായി. സംസ്ഥാന സർക്കാരിനും സമരം വരുത്തിയ നഷ്‌ടം ചില്ലറയല്ല.
ഇതുവരെയുള്ള നിർമ്മാണത്തിന് അദാനി വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡ് മൂവായിരം കോടിയിലേറെ ചെലവഴിച്ചെന്നാണ് അനൗദ്യോഗിക വിവരം. പ്രതിവർഷം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടക്കുന്ന 35 ലക്ഷം കണ്ടെയ്‌നറുകളുടെ കൈമാറ്റത്തിൽ 20 മുതൽ 30 ശതമാനം വരെ അവസരം വിഴിഞ്ഞത്തിനുള്ളതാണ്. ഇത്തരത്തിൽ നിർമ്മാണം വൈകുന്തോറും നഷ്‌ടമാകുന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടാണ്. പദ്ധതിപ്രദേശത്തിന് സമീപം സാമൂഹ്യ സേവനങ്ങൾക്കുൾപ്പെടെ അദാനി ഗ്രൂപ്പ് കോടികൾ ചെലവഴിച്ചിരുന്നു.
2015 ആഗസ്റ്റിലെ കരാർ
പദ്ധതിച്ചെലവ് 5552 കോടി
ബ്രേക്ക് വാട്ടർ നിർമ്മാണത്തിന് സർക്കാർ വിഹിതം 1463 കോടി
പൊതു സ്വകാര്യ പങ്കാളിത്തത്തിൽ 4089 കോടി
കേന്ദ്രം- 818 കോടി
കേരളം- 817 കോടി
അദാനി പോർട്‌സ്- 2454 കോടി
ഇനിയും കടമ്പകളേറെ...
പോർട്ട് ഓഫീസ്, വൈദ്യുതി സബ്സ്റ്റേഷൻ, വർക്ക്ഷോപ്പ് എന്നിവയുടെ നിർമ്മാണമാണ് പൂർത്തിയായിട്ടുള്ളത്. പുലിമുട്ട്,കപ്പൽ അടുക്കേണ്ട ബെർത്തുകൾ, ബ്രോക്ക് വാട്ടർ, അപ്രോച്ച് റോഡ്, വെയർ ഹൗസ് എന്നിവയുടെ നിർമ്മാണം പൂർത്തീകരിക്കേണ്ടതുണ്ട്. മൂന്ന് കിലോമീറ്റർ നീളമുള്ള ബ്രേക്ക് വാട്ടറിൽ 1200 മീറ്റർ മാത്രമാണ് പൂർത്തിയായത്. 400 മീറ്റർ നീളമുള്ള ആദ്യ ബെർത്തിന്റെ നിർമ്മാണം സമരം അവസാനിച്ചാൽ 2023 മേയിൽ പൂർത്തിയാക്കാനാകും. പത്തരലക്ഷം ക്യുബിക് മീറ്റർ കോൺക്രീറ്റ് നിർമ്മാണത്തിനുളള സമയമാണ് കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ നഷ്‌ടമായത്.
'തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം വലിയതോതിലുള്ള ബാദ്ധ്യതയാണ് വരുത്തിവയ്‌ക്കുന്നത്. ഇക്കാര്യങ്ങൾ അദാനി ആർബിട്രേഷനിൽ ചൂണ്ടിക്കാട്ടി അനുകൂലവിധി സമ്പാദിച്ചാൽ സംസ്ഥാനത്തിന് താങ്ങാനാകില്ല.'
അഹമ്മദ് ദേവർകോവിൽ
തുറമുഖ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |