സർവേയുടെ അടുത്ത ഘട്ടത്തിൽ എട്ടു വില്ലേജുകൾ കൂടി
ആലപ്പുഴ: റവന്യു വകുപ്പിന്റെ ഡിജിറ്റൽ സർവേയുടെ അടുത്ത ഘട്ടത്തിൽ ജില്ലയിലെ എട്ടു വില്ലേജുകളെ കൂടി ഉൾപ്പെടുത്തി. സർവേ നടത്താൻ 72 സർവേയർമാരെയും 143 ഹെൽപ്പർമാരെയും നിയമിക്കും. നടപടികൾ പൂർത്തിയാവുമ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഓൺലൈനിൽ ലഭിക്കും. സ്മാർട്ട് ഫോൺ, ടാബ് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്‌തെടുക്കാം. ഭൂമിസംബന്ധമായ തർക്കങ്ങൾക്കും പ്രശ്‌നങ്ങൾക്കും വേഗം പരിഹാരം കണ്ടെത്താൻ ഇതോടെ കഴിയും. സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും സർവേ നടത്താൻ സർവേ ഒഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സർവേ ഡയറക്ടറും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
ഡിജറ്റൽ സർവേയുമായി ബന്ധപ്പെട്ട് ചുമതലയുള്ള സി.എം.ഡിയെ ആണ് ഉദ്യോഗസ്ഥ നിയമനത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. സർവേയർമാരെയും ഹെൽപ്പർമാരെയും നിയമിക്കാനുള്ള എഴുത്തു പരീക്ഷ അടുത്തമാസം നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കും ഡിജിറ്റൽ സർവേയ്ക്കായി നിയമിച്ചിട്ടുള്ള മറ്റ് റവന്യു ഉദ്യോഗസ്ഥർക്കും പുതിയ സംവിധാനത്തെ കുറിച്ച് പരിശീലനം നൽകാൻ 22 മാസ്റ്റർ ട്രെയിനർമാരെ നിയമിച്ചു. സർവേ വകുപ്പും കേന്ദ്ര സർവേ ഒഫ് ഇന്ത്യ ജീവനക്കാരുമാണ് മേൽനോട്ടം വഹിക്കുന്നത്. ഡ്രോണിന്റെയും മറ്റും സഹായത്തോടെ അഞ്ചുവർഷംകൊണ്ട് രാജ്യമാകെ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ പദ്ധതി കഴിഞ്ഞ വർഷമാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.
# പൈലറ്റ് സർവേ പൂർത്തിയായി
അമ്പലപ്പുഴ താലൂക്കിലെ രണ്ടും ചേർത്തല താലൂക്കിലെ മൂന്നും വില്ലേജുകളിലാണ് ആദ്യഘട്ടം പൈലറ്റ് റീസർവേ പൂർത്തീകരിച്ചത്. ചേർത്തല താലൂക്കിലെ അരൂക്കുറ്റി, പെരുമ്പളം, കൊക്കോതമംഗലം, അമ്പലപ്പുഴ താലൂക്കിലെ മുല്ലയ്ക്കൽ, പഴവീട് വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായി. രണ്ടാംഘട്ടത്തിലുള്ള എട്ട് വില്ലേജുകളിലെ സർവേ മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കും. ചേർത്തല താലൂക്കിലെ അരൂർ, എഴുപുന്ന, കടക്കരപ്പള്ളി, കുത്തിയതോട്, പട്ടണക്കാട്, ചേർത്തല നോർത്ത്, കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന്, വെളിയനാട് വില്ലേജുകളാണ് ഡിജിറ്റൽ സർവേയ്ക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.
# വർഷം 16 വില്ലേജുകൾ
വർഷം 16 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ 93 വില്ലേജുകളിൽ അഞ്ചുവർഷം കൊണ്ട് സർവേ പൂർത്തിയാകും. ഇതിനു മുന്നോടിയായി ഡ്രോൺ ഉപയോഗിച്ചുള്ള റീസർവേ പൂർത്തീകരിച്ചു. ഓരോ വില്ലേജിലും പരീക്ഷണാർത്ഥം 300 ഹെക്ടറിന്റെ വീതം സർവേ രേഖകളാണ് തയ്യാറാക്കുക. സർവേ വകുപ്പും കേന്ദ്ര സർവേ ഒഫ് ഇന്ത്യ ജീവനക്കാരുമാണ് മേൽനോട്ടം വഹിക്കുന്നത്.
രണ്ടാംഘട്ടത്തിലെ സർവേ മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കും. തിരഞ്ഞെടുത്തിട്ടുള്ള വില്ലേജുകളിൽ ഡിജിറ്റൽ സർവേ അഞ്ചരമാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്
ആർ. സോമനാഥൻ, ഡെപ്യൂട്ടി ഡയറക്ടർ (സർവേ), ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |