കോട്ടയം. പൊന്നിൻ ചിങ്ങത്തിലെ അത്തം നാളെ. പഴമയുടെ ഓർമ്മ പുതുക്കി, വീട്ടുമുറ്റത്ത് തുമ്പയും തുളസിയും മുക്കുറ്റിയുമായി പൂക്കളം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അൽപ്പമെങ്കിലും മലയാളിത്തം മനസിലുള്ളവർ.
രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്കു ശേഷം മനുഷ്യർ സ്വതന്ത്രരായ ഇത്തവണത്തെ ഓണം കെങ്കേമമാകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർക്കൊപ്പം വ്യാപാര മേഖലയും. ഒരുമയുടെയും സ്‌നേഹത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സാങ്കൽപ്പിക കാലത്തെ ഓണാഘോഷത്തിലൂടെ പുനസൃഷ്ടിക്കാനൊരുങ്ങുകയാണ് മലയാളി. പൂവിളികൾ മറഞ്ഞെങ്കിലും ഉത്സാഹ തിമിർപ്പോടെയാണ് ഓണത്തെ വരവേൽക്കുന്നത്. അത്തം മുതൽ തിരുവോണം വരെ വീട്ടുമുറ്റത്ത് പൂക്കളമിടുന്നവർ വിരളമായെങ്കിലും ഇപ്പൊഴും ഉണ്ട്. എന്നാൽ തിരക്കു പിടിച്ച ജീവിതത്തിനിടയിൽ തൊടിയിൽ നിന്ന് പറിച്ച് പൂക്കളമൊരുക്കാൻ കഴിയാതെ പൂക്കൾ വാങ്ങിക്കളയാം എന്നു കരുതിയാൽ കൈ പൊള്ളും.
അത്തം പ്രമാണിച്ച് അത്തച്ചമയ ഘോഷയാത്രയും കോട്ടയം നഗരത്തിൽ നടക്കും. ഓണച്ചന്തകൾ, ഓണംമേള തുടങ്ങിയവയും സജീവമായി. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഓണപ്പൂക്കളും എത്തിതുടങ്ങി. വിവിധ സ്‌കൂളുകൾ, കുടുംബശ്രീ, കൃഷി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഇത്തവണ പലയിടത്തും പൂ കൃഷി നടത്തിയിട്ടുണ്ട്. അതു നാമമാത്രമായതിനാൽ വരവ് പൂക്കളെ ആശ്രയിക്കാതിരിക്കാനാവില്ല. എന്നാൽ ഉയർന്ന വിലയാണ് കച്ചവടക്കാർ വാങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |