തളിപ്പറമ്പ്: നീണ്ടകാല രാഷ്ട്രീയജീവിതത്തിൽ ഒരിക്കൽപോലും വിവാദങ്ങളിൽപെടാത്ത അത്യപൂർവ്വ വ്യക്തിത്വത്തിന് ഉടമയാണ് എം.വി. ഗോവിന്ദൻ. കഴിഞ്ഞ അറുപത് വർഷമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും ഒരിക്കൽപോലും വിവാദങ്ങളുടെ നിഴൽ പോലും പെട്ടിട്ടില്ല ഈ ജനകീയ നേതാവിന്.
എല്ലായ്പ്പോഴും പാർട്ടിയിലെ കീഴ്ഘടകങ്ങൾക്ക് ഉയർന്ന പരിഗണന നൽകിയ എം.എൽ.എയും മന്ത്രിയുമായിരുന്നു. 1996 ലും 2001 ലും തളിപ്പറമ്പിൽ നിന്ന് എം.എൽ.എ ആയപ്പോഴും 2021 ൽ മന്ത്രി ആയപ്പോഴും ആ നയത്തിൽ മാറ്റം വരുത്തിയില്ല. സാമ്പത്തിക ഇടപാടുകളിലും പൊലീസ് സ്‌റ്റേഷനുകളിലും അനാവശ്യമായി ഒരിക്കൽ പോലും ഇടപെടാത്ത ഗോവിന്ദൻ സി.പി.എമ്മിൽ വിവാദങ്ങളിൽ പെടുന്നവരുമായി ഒരുതരം ബന്ധവും പുലർത്താത്ത കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്നു. കമ്മ്യൂണിസ്റ്റ് കാർക്കശ്യം തുടർന്നുകൊണ്ടുതന്നെ, വിവിധ ആവശ്യങ്ങൾക്കായി സമീപിക്കുന്നവരോട് പാർട്ടിയുടെ കീഴ്ഘടകങ്ങളുമായി ബന്ധപ്പെട്ട് ശരിയായ മാർഗത്തിലൂടെവരുന്ന ആവശ്യങ്ങൾ മാത്രമേ പരിഗണിക്കാനാവൂ എന്ന് തുറന്നുപറഞ്ഞിരുന്നു. ഇതുകൊണ്ട് തന്നെയാണ് ഒരിക്കൽപോലും ഒരുവിധത്തിലുള്ള വിവാദങ്ങളിലും അദ്ദേഹത്തിന്റെ പേര് കൂട്ടിച്ചേർക്കാൻ സാധിക്കാതിരുന്നത്.
വ്യക്തിബന്ധത്തിന് വലിയ പ്രാധാന്യം നൽകിയിരുന്ന ഗോവിന്ദൻ താനുമായി ബന്ധപ്പെടുന്നവരേക്കുറിച്ച് സ്വയം വിലയിരുത്തൽ മാത്രമേ നടത്താറുള്ളൂ. ആരെങ്കിലും ആരുടെയെങ്കിലും വ്യക്തിഹത്യ നടത്താനുള്ള ശ്രമത്തിന് തുനിഞ്ഞാൽ അത് കേൾക്കാൻപോലും അദ്ദേഹം താൽപര്യം കാണിച്ചിരുന്നില്ല. മന്ത്രിയായി ചുമതലയേറ്റശേഷം തളിപ്പറമ്പിൽ തന്നെ ക്ഷണിക്കുന്ന എത്ര ചെറിയ പരിപാടിയിലും പങ്കെടുക്കാൻ സമയം കണ്ടെത്തിയിരുന്നു.
കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റായ എം.വി ഗോവിന്ദൻ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിനുവേണ്ടി നിരന്തരം ശബ്ദമുയർത്തി. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുവാനുള്ള പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിലൂടെ കർഷക തൊഴിലാളി പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചു. ആൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റുമാണ്.
മാർക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററും ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്നു. കർഷക തൊഴിലാളി മാസികയുടെ ചീഫ് എഡിറ്ററാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ ദർശനത്തിൽ, സ്വത്വരാഷ്ട്രീയത്തെ പറ്റി, ചൈനീസ് ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം, ആശയ സമരങ്ങളുടെ പശ്ചാത്തലത്തിൽ, കർഷക തൊഴിലാളി യൂണിയൻ ചരിത്രവും വർത്തമാനവും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
സി.പി.എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗമായ ഭാര്യ പി.കെ ശ്യാമളയും മക്കളായ ശ്യാംജിത്തും രംഗീതും മരുമകൾ സിനിയും പേരക്കുട്ടി വിഥാർത്ഥും ഉൾപ്പെടുന്നതാണ് എം.വി ഗോവിന്ദന്റെ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |