കണ്ണൂർ: കാണികൾക്ക് കൗതുകം പകർന്ന് കണ്ണൂരിൽ ഓലക്കുട നിർമ്മാണ ശില്പശാല. കാവുകളിലും ഉത്സവങ്ങളിലും കൃഷിയിടങ്ങളിലും ഉപയോഗിക്കുന്ന ഓലക്കുടകൾ ഗണക-കണിശ വിഭാഗങ്ങളാണ് നിർമ്മിക്കുന്നത്. കേരള ഗണക, കണിശ സഭയുടെ ജില്ലാ കൺവെൻഷന്റെ ഭാഗമായാണ് ഓലക്കുട നിർമ്മാണ ശില്പശാല ഒരുക്കിയത്.
കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന ശില്പശാലയ്ക്ക് അരനൂറ്റാണ്ടുകാലമായി ഓലക്കുട നിർമ്മിക്കുന്ന മയ്യിൽ കയരളത്തെ ഒറപ്പാടിയിലെ കെ.കെ മാധവി, പുളിപ്പറമ്പിലെ കെ. ദേവി, നാരായണൻ മണ്ണൂർ, ശശിധരൻ പയ്യന്നൂർ എന്നിവർ നേതൃത്വം നൽകി. പുതുതലമുറയിലെ അഞ്ചു പേരെയാണ് ഇവർ ഓലക്കുട നിർമ്മാണം പഠിപ്പിച്ചത്.
അന്യംനിന്നു പോകുന്ന കുലത്തൊഴിൽ സംരക്ഷിക്കുകയും കാവുകളിലും ഉത്സവങ്ങൾക്കും ആവശ്യമായ ഓലക്കുടകളുടെ ക്ഷാമം പരിഹരിക്കുന്നതിനുമായാണ് പുതുതലമുറയെ കൂടി ഓലക്കുട നിർമാണം പരിശീലിപ്പിച്ചത്. ഓലകൊണ്ടും മുളകൊണ്ടും നിർമിക്കുന്ന കുടകൾക്ക് 1500 രൂപ വരെ വിലയുണ്ട്. മത്സ്യതൊഴിലാളികൾക്കായി വടിയില്ലാത്ത തലയിൽ തൊപ്പിപോലെ അണിയാനുള്ള തലക്കുടകളും നിർമ്മിച്ചുവരുന്നുണ്ട്. ദിവസങ്ങൾ നീളുന്ന അധ്വാനത്തെ തുടർന്നാണ് കുടകൾ നിർമ്മിക്കുന്നത്.
കേരള ഗണക, കണിശസഭ ജില്ലാകൺവെൻഷനും കുടുംബസംഗമവും മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. മുരളീധരൻ അദ്ധ്യക്ഷനായി. പി.എം പുരുഷോത്തമൻ, കെ.കെ സുധാകരൻ, ശശിധരൻ പട്ടേത്ത്, അനിൽ ജ്യോത്സ്യർ, ഗോപിനാഥ് അഴീക്കോട്, ജയൻ അമ്പലക്കരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |