കാസർകോട്: ഭാഷാന്യൂനപക്ഷങ്ങളെ മറയാക്കി മലയാളികളെ തഴഞ്ഞ് ജില്ലയിൽ എൽ.ഡി ക്ലർക്ക് നിയമനം നടത്താൻ നീക്കം. ജില്ലയിലെ ഭാഷാന്യൂനപക്ഷ പ്രദേശങ്ങളായ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ റവന്യു വകുപ്പിലെ 53 എൽ.ഡി ക്ലർക്ക് തസ്തിക കന്നട യോഗ്യതയുള്ളവർക്കായി ഒറ്റയടിക്ക് മാറ്റാനാണ് ജില്ല ഭരണകൂടത്തിന്റെ നീക്കമെന്നാണ് ആക്ഷേപം.
ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിൽ അതത് വകുപ്പ് മേധാവികൾക്ക് ഭരണപരമായ സൗകര്യങ്ങൾ കണക്കിലെടുത്ത് ആവശ്യമെങ്കിൽ ജനറൽ എൽ.ഡി ക്ലർക്ക് തസ്തിക കന്നട കൂടി യോഗ്യത വേണ്ട കന്നട, മലയാളം എൽ.ഡി ക്ലർക്ക് തസ്തികയാക്കാം എന്ന് 1977 ൽ സർക്കുലർ ഉണ്ടായിരുന്നു. ഇതിനെ അടിസ്ഥാനമാക്കി 2020 ൽ എല്ലാ ഓഫീസിലും 50 ശതമാനം സംവരണം കന്നട യോഗ്യത നേടിയവർക്ക് മാറ്റിവയ്ക്കണമെന്ന വിവാദ ഉത്തരവ് അന്നത്തെ ജില്ലാ കളക്ടർ ഇറക്കിയിരുന്നു. ഇതിനെതിരെ എൽ.ഡി ക്ലർക്ക് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. പ്രസ്തുത വിധിയിൽ വീണ്ടും തസ്തിക നിർണയം നടത്തണമെന്ന പരാമർശം കോടതി നടത്തിയിരുന്നു. ഇതിന്റെ മറവിലാണ് പുതിയ നീക്കം.
1999 ൽ റവന്യു വകുപ്പിൽ 42 തസ്തിക പുനർനിർണ്ണയത്തിലൂടെ കന്നട, മലയാളം ആക്കി മാറ്റിയിരുന്നു. വീണ്ടും ഇത് 53 ആയി ഉയർത്തി, എല്ലാ ഒഴിവുകളും കന്നട, മലയാളം എൽ.ഡി ക്ലർക്ക് തസ്തികയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ജില്ലാ കളക്ടർ എടുത്ത തീരുമാനം ആയിരത്തോളം പേർ ഉൾപ്പെട്ട ജനറൽ എൽ.ഡി ക്ലർക്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കാതെയാ
ണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ജൂണിൽ പുറത്തുവന്ന എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ആയിരത്തി ഇരുപത്തിയെട്ട് പേരാണുള്ളത്.
കന്നട വിഭാഗത്തിന്റെ മുഴുവൻ ഒഴിവുകളും നികത്താൻ ഒരു വർഷത്തിൽ കൂടുതലെടുക്കും. അതിനു ശേഷം മാത്രമേ മറ്റു നിയമനം പാടുള്ളൂ എന്നാണ് നിർദ്ദേശം. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് അകെ നിയമിച്ചത് എൺപത് പേരെ മാത്രമാണ്. അങ്ങനെ നോക്കിയാൽ ഈ ലിസ്റ്റിലെ 'മലയാളി' ഉദ്യോഗാർത്ഥികൾക്ക് നിയമനം കിട്ടാനുള്ള സാധ്യത വിരളമാണ്. ഒറ്റയടിക്ക് നിയമനം നൽകുന്നതിന് പകരം ഘട്ടംഘട്ടമായി നൽകുന്നതിന് നിയമം കൊണ്ടുവരണം.
-എൽ.ഡി ക്ലർക്ക് റാങ്ക് ഹോൾഡർമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |