വടക്കഞ്ചേരി: മേൽപ്പാലത്തിലെ എക്‌സ്‌പാൻഷൻ ജോയന്റുകൾ അമ്പതിലധികം തവണ തകർന്നിട്ടും വിദഗ്‌ദ്ധ പരിശോധന നടത്താതെ ദേശീയപാതാ അതോറിറ്റി. തൃശൂർ ദിശയിലേക്കുള്ള പാലത്തിൽ കഴിഞ്ഞ രണ്ടുതവണ നന്നാക്കിയ ഭാഗം വീണ്ടും തകർന്നു. ഇവിടം കുത്തിപ്പൊളിച്ച് നന്നാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.
2021 ഫെബ്രുവരി ആറിനാണ് വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിനായി തുറന്നത്. പിന്നീട് ഓരോ തവണ തകരുമ്പോഴും കരാർ കമ്പനി അത് നന്നാക്കുമെങ്കിലും വീണ്ടും തകരും. പരാതി ഉയരുമ്പോൾ പരിശോധിക്കുമെന്ന പതിവ് മറുപടിയിൽ നടപടിക്രമങ്ങൾ അവസാനിക്കും. ഇതുവരെ പരിശോധന നടന്നിട്ടില്ല. ടോൾ പിരിക്കുന്നതിനാൽ റോഡിൽ തകരാറുണ്ടായാൽ കരാർ കമ്പനി നന്നാക്കിക്കൊള്ളുമെന്നാണ് ദേശീയപാതാ അതോറിറ്റി പാലക്കാട് ഡിവിഷൻ അധികൃതരുടെ വിശദീകരണം.
തകർന്ന് എക്‌സ്‌പാൻഷൻ ജോയന്റുകൾ
പാലത്തിലെ ബീമുകൾ തമ്മിൽ കൂടിച്ചേരുന്ന ഭാഗമാണ് എക്‌സ്‌പാൻഷൻ ജോയന്റുകൾ. ചൂടുകാലത്ത് എക്സ്‌പാൻഷൻ ജോയന്റുകളിലെ കോൺക്രീറ്റ് വികസിക്കുകയും തണുപ്പുകാലത്ത് ചുരുങ്ങുകയും ചെയ്യും. ഇതനുസരിച്ചാണ് ജോയന്റുകളിൽ കോൺക്രീറ്റിംഗ് നടത്തേണ്ടതെന്ന് ദേശീയപാതാ അതോറിറ്റി തിരുവനന്തപുരം റീജണൽ ഓഫീസിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ജോയന്റുകൾ ബന്ധിപ്പിക്കുമ്പോൾ സാങ്കേതിക പിഴവ് സംഭവിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പാലക്കാട് ഡിവിഷൻ അധികൃതർക്ക് നിർദ്ദേശം നൽകുമെന്നും റീജണൽ ഓഫീസ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |