ന്യൂഡൽഹി: രാജ്യത്തെ പോഷകാഹാരക്കുറവിനെതിരെ സമൂഹ്യ അവബോധം സൃഷ്ടിക്കണമെന്നും ഇത് പരിഹരിക്കുന്നതിനായി സെപ്തംബർ ഒന്നു മുതൽ 30വരെ പോഷകാഹാര മാസാചരണം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിമാസ മൻകി ബാത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്ധ്യപ്രദേശ്, അസാം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ പോഷകാഹാരക്കുറവിനെ നേരിടാൻ വ്യത്യസ്തങ്ങളായ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതേ മാതൃകയിൽ പൊതുജന പങ്കാളിത്തവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് പോഷകാഹാരക്കുറവ് പരിഹരിക്കണം. ഇതിനായി പ്രത്യേക കാമ്പെയിൻ സംഘടിപ്പിക്കണം.
വരുന്ന പുതുവർഷം തിനവിളകളുടെ അന്താരാഷ്ട്ര വർഷമായി ആഘോഷിക്കുമ്പോൾ നാമെല്ലാവരും ചേർന്ന് ഇതിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റണമെന്നും മോദി പറഞ്ഞു. രാജ്യത്ത് ജനങ്ങളുടെ ഇടയിൽ തിന വിളകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കണം. തിന വിളകൾ കർഷകർക്ക് ഏറെ പ്രയോജനകരമാണ്. വിള തയ്യാറാകാൻ കുറഞ്ഞ സമയം മതി. കൂടുതൽ വെള്ളം ആവശ്യമില്ല. പോഷാകാഹാര കുറവിനെതിരെ പോരാടാനും തിന വിളകൾ സഹായിക്കുന്നു. അത് കൊണ്ട് നാടൻ ധാന്യങ്ങൾ കൂടുതൽ ഉല്പാദിപ്പിക്കാനും അത് പ്രയോജനപ്പെടുത്താനും അഭ്യർത്ഥിക്കുന്നു.
2023 അന്താരാഷ്ട്ര തിന വിള വർഷമായി പ്രഖ്യാപിക്കാൻ ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കി. ഇന്ത്യയുടെ ഈ നിർദ്ദേശത്തിന് 70 ലധികം രാജ്യങ്ങളുടെ പിന്തുണ ലഭിച്ചുവെന്നത് സന്തോഷകരമാണ്. -പ്രധാനമന്ത്രി പറഞ്ഞു.
അത് പോലെ ജലത്തിന്റെയും ജല സംരക്ഷണത്തിന്റെയും പ്രാധാന്യം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ സംസ്‌കാരത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഋഗ്വേദത്തിൽ മനുഷ്യരാശിയുടെ ജീവദാതാവാണ് ജലം എന്ന് പറയുന്നു. ഇത്തവണ നമ്മുടെ രാജ്യത്ത് മുഴുവൻ അമൃത് മഹോത്സവത്തിന്റെ അമൃത് ഒഴുകുകയായിരുന്നു. രാജ്യത്തിന്റെ കൂട്ടായ ശക്തിയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ശുചീകരണ യജ്ഞത്തിലും വാക്സിനേഷൻ കാമ്പയിനിലും കണ്ട രാജ്യത്തിന്റെ ഉണർവ് അമൃത് മഹോത്സവത്തിലും വീണ്ടും കാണാൻ കഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഗുജറാത്തിനെ അപകീർത്തിപ്പെടുത്താൻ
ഗൂഢാലോചന നടക്കുന്നു: മോദി
ഗാന്ധിനഗർ: ഗുജറാത്തിനെ അപകീർത്തിപ്പെടുത്താനും സംസ്ഥാനത്തേക്കുള്ള നിക്ഷേപം തടയാനും ഗൂഢാലോചന നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുജറാത്തിലെ ഭുജ് ജില്ലയിൽ വികസന പ്രവർത്തനങ്ങളുടെ തറക്കല്ലിട്ട ശേഷം മഹാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലും വിദേശത്തും വിവിധ ഇടങ്ങളിലായി ഗുജറാത്തിനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചനകൾ നടന്നു. സംസ്ഥാനത്തേക്കുള്ള നിക്ഷേപങ്ങൾ തടയാൻ ആവർത്തിച്ച് ശ്രമിച്ചു. എന്നാൽ ഗുജറാത്ത് പുരോഗതിയുടെ പാതയിലൂടെ മുന്നോട്ട് കുതിക്കുകയാണ്.
2001ലെ കച്ച് ഭൂകമ്പത്തിന് ശേഷം സംസ്ഥാനത്തിന്റെ പുനർവികസനത്തിനായി നമ്മൾ കഠിനാദ്ധ്വാനം ചെയ്തു. അതിന്റെ ഫലമാണ് ഇന്ന് കാണുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഭൂകമ്പത്തിൽ നിന്ന് കരകയറാൻ കച്ചിന് സാധിക്കില്ലെന്ന് പലരും പറഞ്ഞു. പക്ഷേ, അവർക്ക് അത് മാറ്റിപ്പറയേണ്ടി വന്നു. ഇന്ന് ഇന്ത്യയിൽ പല പോരായ്മകളും കണ്ടേക്കാം. എന്നാൽ 2047ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.-മോദി പറഞ്ഞു.
അടുത്തവർഷം ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ ദിദ്വിന സന്ദർശനം.
ഭുജ് ടൗണിൽ മോദി റോഡ്ഷോയും സംഘടിപ്പിച്ചു.
ആയിരക്കണക്കിനാളുകൾ റോഡിനിരുവശവും തടിച്ചുകൂടി മോദിക്ക് അഭിവാദ്യമർപ്പിച്ചു. കാറിൽ നിന്നിറങ്ങി കുറച്ചു ദൂരം റോഡിലൂടെ നടന്ന മോദി ജനങ്ങളെ തിരികെ അഭിവാദ്യം ചെയ്തു.
റോഡ് ഷോയ്ക്ക് പിന്നാലെ, 2001ലെ ഭൂകമ്പത്തിൽ ജീവൻ വെടിഞ്ഞവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച 'സ്മൃതി വൻ" സ്മാരകം മോദി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |