നെയ്യാറ്റിൻകര: സ്കൂളുകളിലും തരിശ് കൃഷിയിടങ്ങളിലുമെല്ലാം ജൈവകൃഷിയും മറ്റ് കൃഷിരീതികളും വ്യാപകമാക്കാൻ പുതിയ പദ്ധതികൾ തയ്യാറാക്കുന്ന അധികൃതർ കൃഷി ഉപജീവനമാർഗമാക്കി ജീവിക്കുന്ന ഒരുകൂട്ടം കർഷകരെ മറക്കുന്നു. ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടിലായ കർഷകരുടെ ജീവിതം നിലവിൽ പ്രതിസന്ധിയിലാണ്. എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. മഴക്കെടുതിയും വെള്ളപ്പൊക്കവും കാലാവസ്ഥാവ്യതിയാനവും കാരണം കൃഷി നശിച്ച് കർഷകർ പ്രതിസന്ധിയിലായിട്ടും അധികൃതർക്ക് അനക്കമില്ല. കൃഷി ഉപജീവനമാർഗ്ഗമാക്കിയ കർഷകരാണ് ഇത്തരത്തിൽ ജീവിതം അവതാളത്തിലായിട്ടുള്ളത്. വായ്പയെടുത്തും കടം വാങ്ങിയും കൃഷി ചെയ്തവർ ഇപ്പോൾ കടം വീട്ടാനാകാത്ത അവസ്ഥയിലുമാണ്. കൃഷിഭവനുകളിൽ നിന്നും വല്ലപ്പോഴും അനുവദിക്കുന്ന സബ്സിഡിയോടുകൂടിയ വളം മാത്രമാണ് ആകെയുള്ളത്. നഗരസഭാ പരിധിയിലെ താഴ്ന്ന കൃഷിയിടങ്ങളിൽ ശക്തമായ പെയ്യുന്ന മഴയും ഇതോടനുബന്ധിച്ച് നെയ്യാറിൽ വെള്ളം പൊങ്ങുന്നതും കൃഷിയിടങ്ങളിൽ വെള്ളക്കെട്ടിനിടയാക്കുകയും കൃഷി നശിക്കുന്നതിനും കാരണമാകുന്നു. കഴിഞ്ഞ വർഷം വിള ഇൻഷ്വറസിനായി സർക്കാർ 2 കോടി രൂപ അനുവദിച്ചെങ്കിലും അതൊന്നും കർഷകരുടെ പക്കൽ ഇതുവരെയെത്തിയിട്ടില്ലെന്നും ഒരു വിഭാഗം കർഷകർ ആരോപിച്ചു.
നടപ്പിലാകാതെ സഹായം
കഴിഞ്ഞ 4 വർഷങ്ങളായി തുടരെയുണ്ടാകുന്ന മഴക്കെടുതിയാണ് കർഷകരെ ഏറെ വലയ്ക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് പെയ്ത മഴയിൽ ഓണവിപണി ലക്ഷ്യമിട്ടുള്ള കൃഷിയെല്ലാം വെള്ളത്തിനടിയിലായതോടെ ഓണം പട്ടിണിയിലാക്കിയതായി കർഷകർ. മുൻ വർഷങ്ങളിൽ കൃഷി നാശം ഉണ്ടായതിന്റെ നഷ്ടപരിഹാരവും വിള ഇൻഷ്വറൻസ് പോലും ഇതുവരെയും കിട്ടിയിട്ടില്ലായെന്ന് കർഷകർ ആരോപിക്കുന്നു. കൃഷി പാട്ടത്തുക, ചെലവുടമക്കം വലച്ചിട്ടും കർഷകരെ സഹായിക്കാൻ കൃഷിഭവനുകളടക്കം യാതൊരു പദ്ധതിയും നടപ്പിലാക്കാത്തിൽ പ്രതിഷേധത്തിലാണിവർ.
കർഷകർ പട്ടിണിയിൽ
നഗരസഭാ പരിധിയിൽ ചെറുതും വലുതുമായ 200ഓളം കർഷകരാണ് കൃഷി ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിട്ടുള്ളത്. മുൻകാലങ്ങളിൽ നെല്ല് വ്യാപകമായി കൃഷി ചെയ്തിരുന്നിടങ്ങളെല്ലാം ഇപ്പോൾ വാഴ, മരച്ചീനി, പച്ചക്കറി കൃഷിയ്ക്കായി മാറിയിട്ടുണ്ട്. നഗരസഭാ പരിധിയിൽ നെയ്യാറ്റിൻകര നഗരസഭാ കൃഷിഭവന്റെയും പെരുമ്പഴുതൂർ കൃഷിഭവന്റെയും പരിധിയിൽ വരുന്ന പെരുമ്പഴുതൂർ, അരുവിപ്പുറം, കണ്ണംകുഴി, മൂഴിമൺതോട്ടം, രാമേശ്വരം, ഇരുമ്പിൽ, ചായ്ക്കോട്ടുകോണം, മരുതത്തൂർ, പനയറത്തല ഏലാകളിലെ ഏക്കറോളം സ്ഥലങ്ങളിൽ കൃഷിയിറക്കുന്ന കർഷകരെല്ലാം ഇപ്പോൾ കടുത്ത ബുദ്ധിമുട്ടിലാണ്.
വില്ലനായി രോഗങ്ങൾ
മഴക്കെടുതിയും വെള്ളപ്പൊക്കവും കഴിഞ്ഞാൽ അടുത്ത വില്ലൻ രോഗങ്ങളാണ്. മരച്ചീനിയ്ക്കുണ്ടാകുന്ന തണ്ട് ചീയലും വാഴകൃഷിക്കുണ്ടാകുന്ന കാറ്റ് വീഴ്ചയും കർഷകർക്ക് ഇരട്ടി പ്രഹരമാണ് നൽകുന്നത്. കാറ്റ് വീഴ്ച തടയാൻ വാഴയ്ക്ക് ഊന്ന് കൊടുത്ത് നിറുത്താനുള്ള തടി പുറത്തുനിന്നും വാങ്ങി വാഹനത്തിൽകൊണ്ടുരണമെങ്കിൽ ഒരു വാഴയ്ക്ക് 400ഓളം രൂപ ചെലവാകും. 2-3 മാസം പ്രായമായ മരച്ചീനി കൃഷിയെ കാർന്നുതിന്നുന്ന വേര് ചീയലും വണ്ട് തുരപ്പന്റെ ശല്യവുമാണ്. ഇത്തരത്തിൽ ഒരേക്കർ സ്ഥലത്ത് മരച്ചീനി കൃഷി ചെയ്ത് കഴിഞ്ഞാൽ കൃഷി പാകമാകുമ്പോൾ ഏകദേശം പകുതിയിലേറെയും ഉപയോഗിക്കാൻ കൊള്ളാത്തതായിരിക്കും. ഇതും മരച്ചീനിയുടെ വില വർദ്ധനവിന് കാരണമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |