@ നാലുവർഷത്തിനിടെ പൊലിഞ്ഞത് 52 ജീവനുകൾ
കോഴിക്കോട്: റോഡിലാകെ കുണ്ടും കുഴിയും, കൂടാതെ ദേശീയപാത നവീകരണവും. എന്നാലും സ്വകാര്യ ബസുകളുടെ മരണപാച്ചിലിന് ഒട്ടും കുറവില്ല. ബെല്ലും ബ്രേക്കുമില്ലാതെ ബസുകളുടെ ഓട്ടത്തിൽ കുരുങ്ങുന്നതും പൊലിയുന്നതും മനുഷ്യ ജീവനുകൾ. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ പൊലിഞ്ഞത് 52 ജീവനുകൾ. അപകടങ്ങൾ 466. പൊലീസും മോട്ടോർ വാഹന വകുപ്പും നിരന്തരം ഇടപെട്ടിട്ടും ബസുകളുടെ 'മിന്നൽ സവാരി'ക്ക് ഒരു അറുതിയുമില്ല.
അപകട നിരക്കിൽ മുന്നിൽ കോഴിക്കോട്- കണ്ണൂർ ദേശീയപാതയും കോഴിക്കോട്-കുറ്റ്യാടി റൂട്ടുമാണ്. സമയം ക്രമീകരിക്കാനുള്ള ബസുകളുടെ മത്സര ഓട്ടത്തിൽ നിയന്ത്രണം വിടുമ്പോൾ പൊലിയുന്നത് കൂടുതലും കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും.
പൊലീസ് എത്ര കണ്ണുരുട്ടിയാലും തങ്ങൾക്ക് ഇങ്ങനയേ പറ്റൂ എന്ന നിലപാടിലാണ് സ്വകാര്യ ബസ് ഡ്രൈവർമാർ. സമയത്തിന് ഓടിയെത്തണം, കാണുന്നിടത്തെല്ലാം നിർത്തി യാത്രക്കാരെ കയറ്റണം, വേഗത കുറഞ്ഞാൽ ആളുകൾ കയറാത്ത സ്ഥിതി... ഇതെല്ലാം ചേരുമ്പോൾ തങ്ങളെന്താണ് ചെയ്യുകയെന്നാണ് ഡ്രൈവരുടെ ചോദ്യം.
പലപ്പോഴും ബസുകളുടെ മത്സര ഓട്ടവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ യാത്രക്കാരെ കിട്ടാൻ കുതിച്ചുപായുന്നത് സ്ഥിരം കാഴ്ചയാണ്. വളവുകളിൽ നിന്നും ഇറക്കത്തിൽ നിന്നുമുള്ള അമിതവേഗം നിയന്ത്രണം വിട്ടുള്ള അപകടങ്ങളിൽ കലാശിക്കുകയാണ്. റോഡുകളിലെ കുഴികളും പലപ്പോഴും അന്തകനാവുന്നു. ദേശീയ- സംസ്ഥാന പാതകൾ പൊട്ടിപ്പൊളിഞ്ഞതോടെ ദുരിത യാത്രയാണ്.
2022ലെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2020ൽ റോഡ് അപകടങ്ങളിൽ ഗണ്യമായ കുറവ് കൈവരിച്ച സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെട്ടിരുന്നു. കൊവിഡിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് അപകടങ്ങൾ കുറയാൻ കാരണമായത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ നഗരങ്ങളിലെത്തുന്ന വാഹനങ്ങളുടെ വേഗതയും കൂടി. ഡോറില്ലാത്ത ബസുകൾ ഉണ്ടാക്കുന്ന അപകടങ്ങൾക്കൊപ്പം അമിത വേഗതയും കൂടി ആയതോടെ ജീവൻ പണയംവെച്ചാണ് കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹനയാത്രക്കാരുടെയും സഞ്ചാരം.
അപകടങ്ങൾ
2019ൽ 193 സ്വകാര്യ ബസ് അപകടങ്ങളിൽ 27 ജീവനുകളാണ് നഷ്ടമായത്. 165 പേർക്ക് പരിക്കേറ്റു. 2020ൽ 54 അപകടങ്ങളിലായി 6 പേർ മരിച്ചു. 45 പേർക്ക് പരിക്കേറ്റു. 2021ൽ 112 അപകടങ്ങളിലായി 10 പേർ മരിച്ചു 90 പേർക്ക് പരിക്കേറ്റു. 2022 ജൂലായ് മാസം വരെ 107 അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇതിൽ 9 പേർക്ക് ജീവൻ നഷ്ടമാവുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |