SignIn
Kerala Kaumudi Online
Saturday, 20 April 2024 5.07 AM IST

മുറ്റത്തെ പൂക്കളം ഒരുക്കാൻ മറുനാടൻ പൂക്കളെത്തും

athyamangaklam
കേരളത്തിലേക്ക് പൂക്കൾ എത്തുന്ന സത്യമംഗലത്തെ പൂന്തോട്ടം


ഇക്കുറി ഓണത്തിന് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നത് 60 ടൺ പൂക്കൾ

ഓണക്കാലം വരവായി, നാളെ അത്തം

തൃശൂർ: ഓണക്കാലം വരവായി, നാളെ അത്തം. പൂവിളികൾക്കും ഓണാഘോഷങ്ങൾക്കും നാളെ തുടക്കമാകും. കഴിഞ്ഞ രണ്ടുവർഷമായി കൊവിഡ് മഹാമാരിയിൽ നട്ടം തിരിഞ്ഞ് ആഘോഷങ്ങളില്ലാതെ വീട്ടിലിരുന്നായിരുന്നു ഓണം. എന്നാൽ ഇത്തവണ വിപുലമായ ആഘോഷത്തിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സെപ്തംബർ 7 മുതൽ 11 വരെ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന് പുറമേ തദ്ദേശസ്ഥാപനങ്ങൾ വൈവിദ്ധ്യമാർന്ന പരിപാടികളും ഒരുക്കുന്നുണ്ട്.
ചാവക്കാട്, കലശമല, വാഴാനി, തുമ്പൂർമൂഴി, പീച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും ആഘോഷങ്ങളുണ്ട്. കൂടാതെ ജലോത്സവങ്ങളും ഇക്കുറി അരങ്ങേറും.


പൂവിപണി ഉണർന്നു

അത്തം പിറന്നാൽ പൂക്കളങ്ങളുടെ കാലം. പ്രധാനമായി പൂക്കച്ചവടം നടക്കുന്ന വടക്കുന്നാഥൻ കിഴക്കെ ഗോപുരനടയിൽ വിപണി ഇന്നലെ മുതൽ തന്നെ സജീവമായി. ഇന്ന് രാവിലെ മുതൽ കൂടുതൽ കടകൾ സജീവമാകും. കഴിഞ്ഞ തവണ വിൽപ്പന ശാലകൾ ഉണ്ടായെങ്കിലും കൊവിഡ് കൂടുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തതോടെ കച്ചവടം നടന്നില്ല. ആ കുറവ് പരിഹരിക്കാമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.

മഴഭീതി

പൂക്കൾ പ്രധാനമായും എത്തുന്ന ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ കഴിഞ്ഞ എതാനും ദിവസമായി പെയ്യുന്ന മഴ പൂവിപണിക്ക് ആശങ്കയാകുന്നു. മഴ തുടർച്ചയായി പെയ്യുന്നതാണ് ആശങ്കയ്ക്ക് കാരണം. പൂക്കൾക്കുള്ളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കേടുവരുന്നുണ്ട്. പറിച്ചെടുത്ത് കച്ചവട കേന്ദ്രങ്ങളിൽ എത്തിക്കുമ്പോഴേക്കും പൂക്കൾ കേടുവരാനുള്ള സാദ്ധ്യതയുണ്ട്.

60 ടണ്ണിലധികം പൂക്കൾ

മഴയ്ക്ക് പുറമേ മറ്റന്നാൾ നടക്കുന്ന വിനായക ചതുർത്ഥി കൂടിയായതോടെ അടുത്ത മൂന്നു ദിവസം വില കൂടാനുള്ള സാഹചര്യമുണ്ട്. ജില്ലയിലെ പ്രധാന കച്ചവട കേന്ദ്രളായ തൃശൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ, ചാലക്കുടി, കുന്നംകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കായി അത്തത്തലേന്ന് മുതൽ ഓണം വരെ അറുപത് ടണ്ണിലധികം പൂക്കളാണ് എത്തുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പൂക്കൾ ഉണ്ടെങ്കിലും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും എത്തുന്നത്.

ജമന്തിക്ക് വില കൂടും, ചെണ്ടുമല്ലി ശരാശരിയിൽ നിൽക്കും

പൂക്കളങ്ങളിൽ പ്രധാനമായും ചുവന്ന ചെണ്ടുമല്ലി, മഞ്ഞ ചെണ്ടുമല്ലി, ജമന്തി, അരളി എന്നിവയിൽ ജമന്തിക്ക് ഇത്തവണ വില കൂടും. മഴ കൊള്ളാതെ വളർത്തിയ ജമന്തിക്ക് കിലോവിന് 300 മുതൽ 350 രൂപ വരെ എത്തിയേക്കും. സാധാരണ രീതിയിൽ വളർത്തുന്ന ജമന്തിക്ക് 150 രൂപ വില വരും. മഴ കാരണം ഗുണനിലവാരം കുറഞ്ഞേക്കും. അതേ സമയം ചെണ്ടു മല്ലിക്ക് നൂറു മുതൽ 150 രൂപ വരെ ചില്ലറ വിൽപ്പന വിലയുണ്ട്. അലറിക്ക് 250 രൂപ മുതൽ വില വരുന്നതായും മൊത്തകച്ചവടക്കാർ പറയുന്നു.


ഭീമൻ പൂക്കളം നാളെ ഒരുങ്ങും

വടക്കുന്നാഥന്റെ തെക്കെ ഗോപുരനടയിൽ സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അത്തപൂക്കളം നാളെ അണിയിച്ചൊരുക്കും. സൗഹൃദ കൂട്ടായ്മ പ്രവർത്തകരാണ് പൂക്കളം ഒരുക്കുന്നത്. നാളെ പുലർച്ചെ മൂന്നിന് കല്യാൺ ഗ്രൂപ്പ് എം.ഡി: ടി.എസ്. പട്ടാഭിരാമൻ ആദ്യപൂക്കൾ അർപ്പിക്കും. 1500 കിലോ പൂക്കളാണ് വേണ്ടിവരിക. കൂടാതെ ഇലകളും ഉപയോഗിക്കും. 150 ഓളം പേർ ചേർന്നാണ് പൂക്കൾ ഒരുക്കുന്നതെന്ന് സൗഹൃദ കൂട്ടായ്മ ജനറൽ കൺവീനർ അഡ്വ. ഷോബി ടി. വർഗീസ് പറഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന മഴ ആശങ്ക ഉയർത്തുന്നുണ്ട്. വില അധികമായി ഉയരില്ലെങ്കിലും കൂടുതലായി പൂക്കൾ എത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്.

- ജഗജീവൻ, ആൾ കേരള ഫ്ലവർ മെർച്ചന്റസ് അസോ. ജില്ലാ പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.