സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായഭിന്നത പുതിയൊരു തലത്തിലെത്തി. കാലാവധി കഴിഞ്ഞ പതിനൊന്ന് ഓർഡിനൻസുകൾ വീണ്ടും പുറപ്പെടുവിക്കാൻ ഗവർണർ വിസമ്മതിച്ചു. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസായിരുന്നു അവയിൽ പ്രധാനം. അതേത്തുടർന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടാൻ സർക്കാർ നിർബന്ധിതമായി. വൈസ് ചാൻസലറുടെ നിയമനത്തിൽ ഗവർണർക്കുള്ള അധികാരാവകാശങ്ങൾ പരിമിതപ്പെടുത്തുന്ന ബില്ലും നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു. നിർദ്ദിഷ്ട ഭേദഗതി പ്രകാരം വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ അംഗബലം മൂന്നിൽനിന്ന് അഞ്ചായി വർദ്ധിക്കും. നിലവിൽ ചാൻസലർ, യു.ജി.സി ചെയർമാൻ, സർവകലാശാല സിൻഡിക്കേറ്റ് എന്നിവർ നാമനിർദ്ദേശം ചെയ്യുന്ന മൂന്നംഗ സമിതിയാണ് വി.സിമാരെ നിർദ്ദേശിക്കുന്നത്. അതിൽ സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാനെയും കൂടി ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. മേൽപറഞ്ഞ അഞ്ചംഗ സമിതി ഭൂരിപക്ഷ തീരുമാനപ്രകാരം ശുപാർശ ചെയ്യുന്ന മൂന്നു പേരുകൾ അടങ്ങിയ പാനലിൽനിന്ന് ഒരാളെ ഗവർണർക്ക് വൈസ് ചാൻസലറായി നിയമിക്കാം. കമ്മിറ്റിയിലെ മൂന്നംഗങ്ങളിൽ സംസ്ഥാന സർക്കാരിന് നിർണായക സ്വാധീനമുള്ളതുകൊണ്ട് ഏതു നിലയ്ക്കും സർക്കാരിന് സ്വീകാര്യനായ ആൾ മാത്രമേ വൈസ് ചാൻസലറായി നിയമിക്കപ്പെടുകയുള്ളൂ. ഇതാണ് നിർദ്ദിഷ്ട ഭേദഗതിയുടെ അന്തസത്ത. ഈ ഭേദഗതി യു.ജി.സി ചട്ടങ്ങൾക്കു വിധേയമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അവകാശപ്പെട്ടു. എന്നാൽ പ്രതിപക്ഷം അതിനെ ഖണ്ഡിക്കുന്നു.
സർവകലാശാലകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പദവിയാണ് വൈസ് ചാൻസലറുടേത്. 1937 ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചപ്പോൾ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ വൈസ് ചാൻസലറാകാൻ ക്ഷണിച്ചത് ആൽബർട്ട് ഐൻസ്റ്റിനെയാണ്. അദ്ദേഹത്തിന് ആറായിരം രൂപ പ്രതിമാസ ശമ്പളവും വാഗ്ദാനം ചെയ്തു. എന്നാൽ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ തനിക്കു പിടിപ്പതു ജോലിയുണ്ടെന്ന് പറഞ്ഞ് ഐൻസ്റ്റിൻ ആ ക്ഷണം സവിനയം നിരാകരിച്ചു. പിന്നീട് സി.പി. സർ സി.വി രാമനെ സമീപിച്ചു. അദ്ദേഹവും നിരസിച്ചു എന്നാണ് ചരിത്രം. 1957 ൽ കേരള സർവകലാശാല നിലവിൽ വന്നപ്പോൾ ഇ.എം.എസ് മന്ത്രിസഭ വൈസ് ചാൻസലറായി നിയമിച്ചത് മുൻ കേന്ദ്ര ധനകാര്യമന്ത്രി ഡോ. ജോൺ മത്തായിയെ ആയിരുന്നു. രാഷ്ട്രീയമായ വിയോജിപ്പുകൾ ആ നിയമനത്തിന് ഒരു വിധത്തിലും വിലങ്ങുതടിയായില്ല. മുഖ്യമന്ത്രിയെ സന്ദർശിക്കാൻ സമയം ചോദിച്ച വൈസ് ചാൻസലറോട് താൻ അങ്ങോട്ടുവന്നു കാണാമെന്ന് അറിയിക്കാനുള്ള ഹൃദയവിശാലതയും നമ്പൂതിരിപ്പാട് പ്രകടിപ്പിച്ചു. 1969 ൽ കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചപ്പോൾ വിഖ്യാതനായ പ്രൊഫ. എം.എം. ഗനിയെ വൈസ് ചാൻസലറാക്കി കൊണ്ടുവരാൻ സി.എച്ച്. മുഹമ്മദ് കോയ ഉത്സാഹിച്ചു. മാത്രമല്ല ഗനി സാഹിബിനോട് ഒരിക്കലും ഒരു കാര്യത്തിലും ശുപാർശ ചെയ്യാൻ താൻ ധൈര്യപ്പെട്ടിട്ടില്ലെന്നും പിന്നീടു സി.എച്ച് അനുസ്മരിച്ചു. പോകെപ്പോകെ അതിനൊക്കെ മാറ്റംവന്നു. വെറും ചങ്കൂറ്റത്തിന്റെ ബലത്തിൽ വൈസ് ചാൻസലറാകാൻ പല ഭാഗ്യാന്വേഷികളും രംഗത്തുവന്നു. അവർക്കൊക്കെ ശുപാർശ കത്തുകൊടുക്കാൻ മതമേലദ്ധ്യക്ഷന്മാരും സമുദായ സംഘടനാനേതാക്കളും ധൈര്യപ്പെട്ടു. അത്തരം ശുപാർശകളെ പൂർണമായി നിരാകരിക്കാൻ സർക്കാരുകൾക്കും സാധിക്കാത്ത സാഹചര്യമുണ്ടായി. അങ്ങനെ നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല പലവിധ മാഫിയകൾ കൈയടക്കി. രാഷ്ട്രീയ സാമുദായിക പരിഗണനകൾ മുൻനിറുത്തി പല പ്രാഞ്ചിയേട്ടന്മാരും സർവകലാശാലകളിൽ വൈസ് ചാൻസലർമാരായി വിരാജിച്ചു.
രാജഭരണകാലത്ത് തിരുവിതാംകൂർ മഹാരാജാവായിരുന്നു സർവകലാശാലയുടെ ചാൻസലർ. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം രാജപ്രമുഖനായി മാറിയ അദ്ദേഹം അതേപദവിയിൽ തുടർന്നു. കേരളപ്പിറവിക്കുശേഷം ആ സ്ഥാനം ഗവർണർക്ക് ലഭിച്ചു. കാലാകാലങ്ങളിൽ മാറിമാറി വന്ന സർക്കാരുകളുടെ ഹിതപ്രകാരം തന്നെയാണ് ഗവർണർമാർ വൈസ് ചാൻസലർമാരെ നിയമിച്ചിരുന്നത്. 1981ൽ ആ പതിവിന് മാറ്റം വന്നു. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരാണ് അന്ന് അധികാരത്തിലുണ്ടായിരുന്നത്. ജ്യോതി വെങ്കിടാചലമായിരുന്നു ഗവർണർ. കേരള സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്ക് എൻ. കാളീശ്വരൻ,ഡോ. കെ.ഐ. വാസു,ഡോ. എ.വി. വർഗ്ഗീസ് എന്നീ പേരുകളാണ് ശുപാർശ ചെയ്യപ്പെട്ടത്. വാസുവിനെ നിയമിക്കാനാണ് സർക്കാർ ഉദ്ദേശിച്ചത്. എന്നാൽ പ്രതിപക്ഷനേതാവ് കരുണാകരന് താത്പര്യം വർഗ്ഗീസിനോടായിരുന്നു. സർക്കാരിന്റെ ശുപാർശ കിട്ടും വരെ ചാൻസലർ കാത്തു നിന്നില്ല. 1981 ജൂലായ് ആറിന് ഡോ. എ.വി. വർഗ്ഗീസിനെ നിയമിച്ചുകൊണ്ട് ഉത്തരവായി. സർവകലാശാല നിയമ പ്രകാരം ചാൻസലറുടെ കർത്തവ്യം നിറവേറ്റുമ്പോൾ സർക്കാരിന്റെ ഉപദേശം സ്വീകരിക്കാൻ ഗവർണർക്ക് ബാദ്ധ്യതയില്ലെന്നായിരുന്നു പ്രതിപക്ഷം വാദിച്ചത്. ഗവർണറുടെ ധിക്കാരവും കരുണാകര ദാസ്യവും മാർക്സിസ്റ്റുകാരെ ക്രുദ്ധരാക്കി. ജൂലായ് എട്ടാം തീയതി എം.വി രാഘവൻ വൈസ് ചാൻസലർ നിയമന വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. ഗവർണറുടെ നടപടികളെക്കുറിച്ച് സഭാ തലത്തിൽ ചർച്ച പാടില്ലെന്ന് ടി.എം. ജേക്കബ് തർക്കിച്ചു. ഗവർണറെപ്പറ്റി ചർച്ച ചെയ്യുന്നതിന് തടസമുണ്ട്. എന്നാൽ ചാൻസലറെക്കുറിച്ച് ചർച്ച ആകാമെന്ന് സ്പീക്കർ എ.പി. കുര്യൻ റൂളിംഗ് നൽകി. ജൂലായ് ഒമ്പതാം തീയതി 'ചാൻസലറെ' കുറിച്ച് വിശദമായ ചർച്ച നടന്നു. സർവകലാശാല നിയമത്തിന്റെ അന്തസത്തയ്ക്കും അതുവരെ നിലനിന്നിരുന്ന കീഴ്വഴക്കങ്ങൾക്കും വിരുദ്ധമായിട്ടാണ് വി.സിയെ നിയമിച്ചതെന്ന് എം.വി. രാഘവൻ ആരോപിച്ചു. കേരളത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചാൻസലറെ നിലയ്ക്കു നിറുത്തും. അവരെ വിടാൻ പോകുന്നില്ലെന്നും പ്രഖ്യാപിച്ചു. സി.ബി.സി വാര്യരും പി.കെ. വാസുദേവൻ നായരും കെ. പങ്കജാക്ഷനും ഉമ്മൻചാണ്ടിയും ചാൻസലറുടെ നടപടിയെ വിമർശിച്ചു. അതേസമയം പ്രതിപക്ഷത്തായിരുന്ന ഇ. അഹമ്മദും ആർ. സുന്ദരേശൻ നായരും കെ. കരുണാകരനും പി.ജെ. ജോസഫും ഗവർണറുടെ വക്കാലത്തു പിടിച്ചു വാദിച്ചു. വിദ്യാഭ്യാസ മന്ത്രി ബേബി ജോണിന്റെ മറുപടിയോടെ ചർച്ച അവസാനിച്ചു. അതിലപ്പുറം ഒന്നും സംഭവിച്ചില്ല. സർവകലാശാലാ നിയമം ഭേദഗതി ചെയ്ത് ഗവർണറെ വരുതിയിൽ നിറുത്താമെന്ന് ബേബി ജോണോ മുഖ്യമന്ത്രി നായനാരോ താത്പര്യപ്പെട്ടില്ല. രണ്ടാം നായനാർ മന്ത്രിസഭയുടെ കാലത്ത് ഗവർണറും തദ്വാര ചാൻസലറുമായ രാം ദുലാരി സിൻഹയും ഇതുപോലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചു. അന്നും ചാൻസലറെക്കുറിച്ച് സഭാ തലത്തിൽ ചർച്ചയുണ്ടായി. അതിനപ്പുറം ഒന്നും സംഭവിച്ചില്ല.
കേരളത്തിലെ സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ താത്പര്യം എടുക്കുന്നയാളാണ് ഇപ്പോഴത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സർവകലാശാലയ്ക്ക് അദ്ദേഹം ഒരു അവാർഡ് പോലും ഏർപ്പെടുത്തിയിട്ടുണ്ട്. ചാൻസലർ എന്ന നിലയ്ക്ക് തനിക്കു ലഭിക്കുന്ന പരാതികളിൽ നീതിയുക്തമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. പലപ്പോഴും സർവകലാശാല അധികാരികളുടെ കെടുകാര്യസ്ഥതയ്ക്കെതിരെ അദ്ദേഹം ധീരമായ നടപടികളും സ്വീകരിച്ചു. സ്വാഭാവികമായും അത് അതത് സർവകലാശാലാ മേധാവികളെ പ്രകോപിപ്പിച്ചിട്ടുമുണ്ട്. കലാമണ്ഡലം കല്പിത സർവകലാശാലയുടെ വൈസ് ചാൻസലർ ചാൻസലറായ ഗവർണർക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി ബോധിപ്പിക്കുകപോലുമുണ്ടായി. സർക്കാർ നിർദ്ദേശപ്രകാരം അദ്ദേഹം അതു പിൻവലിക്കേണ്ടി വന്നുവെന്നത് മറ്റൊരുകാര്യം. നേരത്തെ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്കുള്ള നിയമനവേളയിൽ സർക്കാരിന് ഏറ്റവും വേണ്ടപ്പെട്ടയാളെ പ്രായപരിധി കഴിഞ്ഞുവെന്ന കാരണത്താൽ ചാൻസലർ നിയമിക്കാൻ കൂട്ടാക്കിയില്ല. സർക്കാരിന് അനിഷ്ടമില്ലാത്ത മറ്റൊരാളെ തൽസ്ഥാനത്തു നിയമിച്ചുകൊണ്ട് അദ്ദേഹം ഉത്തരവു പുറപ്പെടുവിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് പുന:നിയമനം നൽകുന്ന ഘട്ടത്തിൽ ഗവർണർ ശക്തമായി വിയോജിച്ചു. പിന്നീട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും മുഖ്യമന്ത്രിയുടെ നിരന്തര സമ്മർദ്ദവും നിമിത്തം അദ്ദേഹം വഴിപ്പെട്ടു. കേരള സർവകലാശാല വൈസ് ചാൻസലറുടെ അനുചിതമായ പെരുമാറ്റത്തിനെതിരെ ഗവർണർ പൊട്ടിത്തെറിച്ചു. വി.സി എഴുതിയ കത്തിലെ വ്യാകരണ പിശകുകളും അനുചിതമായ ഭാഷാശൈലിയും വരെ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ നാണം കെടുത്തി. ഏതാണ്ട് ഇതേ സമയത്താണ് പശ്ചിമബംഗാളും മറ്റുമൊക്കെ സർവകലാശാലാ നിയമം ഭേദഗതി ചെയ്ത് ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് ഒഴിവാക്കിയത്. ഇവിടെയും അതേ മാതൃക പിന്തുടരണം എന്ന മുറവിളി പലകേന്ദ്രങ്ങളിൽ നിന്നുമുണ്ടായി. ചാൻസലറായി തുടരാൻ തനിക്ക് താത്പര്യമില്ല. മുഖ്യമന്ത്രി തന്നെ ആ സ്ഥാനവും വഹിച്ചു കൊള്ളട്ടെ എന്ന് ആരിഫ് ഖാൻ തന്നെ തുറന്നടിച്ചു. എന്നാൽ അത്തരമൊരു സാഹസത്തിന് കേരള സർക്കാർ ഒരുങ്ങിയില്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കമാണ് സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിമരുന്നിട്ടത്. മേൽപറഞ്ഞ ഉദ്യോഗാർത്ഥിയേക്കാൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരായിരുന്നു ഇന്റർവ്യൂവിൽ പങ്കെടുത്ത മറ്റെല്ലാവരും. അവരുടെയൊക്കെ എ.പി.ഐ സ്കോർ വളരെ ഉയർന്നതുമായിരുന്നു. എന്നാൽ ഓൺലൈൻ ഇന്റർവ്യൂവിൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയാണ് 'മെച്ചപ്പെട്ട' പ്രകടനം കാഴ്ച വച്ചത്. സ്വാഭാവികമായും അവർക്ക് കൂടുതൽ മാർക്ക് കിട്ടി. അവരെ നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. രണ്ടു ദിവസത്തിനകം നിയമന ഉത്തരവു നൽകുമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. ഇന്റർവ്യൂവിൽ രണ്ടാം സ്ഥാനത്തെത്തിയ ഉദ്യോഗാർത്ഥിയുടെ എ.പി.ഐ സ്കോർ 651 ഉം ഒന്നാം റാങ്കുകാരിയുടേത് 156 ഉം ആണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കി. രണ്ടാം റാങ്കുകാരൻ നേരത്തെ തന്നെ ചാൻസൻലർക്ക് പരാതി നൽകിയിരുന്നു. ഒന്നും രണ്ടും റാങ്കുകാരുടെ എ.പി.ഐ സ്കോറുകൾ തമ്മിലുള്ള ഭീമമായ അന്തരം സകല പത്രങ്ങളിലും വാർത്തയായി. ടെലിവിഷൻ ചാനലുകൾ എട്ടു മണിക്ക് അതു ചർച്ചാ വിഷയമാക്കി. ചാൻസലർ ഈ അവസരം കൃത്യമായി ഉപയോഗിച്ചു. നിയമനം മരവിപ്പിച്ചു കൊണ്ട് ഉത്തരവു പാസാക്കി. ചാൻസലറുടെ ഉത്തരവ് സർക്കാരിനെയും സർവകലാശാലയെയും ഒരുപോലെ ഞെട്ടിച്ചു. നിയമന ഉത്തരവു പുറത്തിറങ്ങും മുമ്പ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളാൻ ചാൻസലർക്ക് അധികാരമുണ്ടോയെന്നതു തർക്ക വിഷയമാണ്. ചാൻസലർക്കെതിരെ നിയമ നടപടി കൈക്കൊള്ളാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. പക്ഷേ അതിനു മുമ്പു തന്നെ തർക്ക വിഷയമായ നിയമനം ഹൈക്കോടതിയും സ്റ്റേ ചെയ്തു. കേരള സർവകലാശാല വൈസ് ചാൻസലറെ നിയമിക്കാൻ ഗവർണർ സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ചു. സിൻഡിക്കേറ്റ് തീരുമാനത്തിനു വേണ്ടി അദ്ദേഹം കാത്തു നിന്നില്ല. സിൻഡിക്കേറ്റ് അവരുടേതായ രീതിയിലും കമ്മിറ്റി രൂപീകരിച്ചു. അങ്ങനെ ഒരു സാഹചര്യത്തിലാണ് സർവകലാശാല നിയമം ഭേദഗതി ചെയ്യാനും ചാൻസലറുടെ അധികാര അവകാശങ്ങൾ പരിമിതപ്പെടുത്താനും സർക്കാർ നിർബന്ധിതമായത്.
ഇതപര്യന്തം ഗവർണർക്കെതിരെ കടുത്ത നിലപാടാണ് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ കൈക്കൊണ്ടിരുന്നത്. മാറിയ സാഹചര്യത്തിൽ പ്രതിപക്ഷവും ചുവടു മാറ്റി. കണ്ണൂർ സർവകലാശാലയിലെ വിവാദ നിയമന കാര്യത്തിൽ അവർ ചാൻസലർക്കൊപ്പമാണ്. കേരള സർവകലാശാലയിലും കാലടി സംസ്കൃത സർവകലാശാലയിലും കാലിക്കറ്റ് സർവകലാശാലയിലും സമീപകാലത്തു നടന്ന നിയമനങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും ചില പ്രത്യേക നേതാക്കളുടെ സഹധർമ്മിണിമാർക്കാണ് അവിടെയെല്ലാം മുൻഗണന ലഭിച്ചതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മാദ്ധ്യമങ്ങളും അത് ആവർത്തിക്കുന്നു. ഇതു വെറുമൊരു ആരോപണമല്ലതാനും. നിയമസഭ എന്തുതന്നെ പാസാക്കിയാലും താൻ ചാൻസലറായി ഇരിക്കുന്നിടത്തോളം കാലം ബന്ധു നിയമനം അനുവദിക്കുകയില്ലെന്ന് ഗവർണർ ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു. പൊതു സമൂഹത്തിൽ അദ്ദേഹത്തിന്റെ നിലപാടിന് വലിയ സ്വീകാര്യതയും ലഭിക്കുന്നു. ചാൻസലറുടെ പദവിയോടു യാതൊരു ബഹുമാനക്കുറവുമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സഭാതലത്തിൽ ആണയിട്ടു പറയുമ്പോഴും ഗവർണറെ നിശിതമായി വിമർശിക്കുന്ന ലേഖനമാണ് പാർട്ടി സെക്രട്ടറി ദേശാഭിമാനിയിൽ എഴുതിയത്. സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും ഏകസ്വരത്തിൽ ആരോപിക്കുന്നു. ആരിഫ് മുഹമ്മദ് ഖാൻ പല പാർട്ടികൾ മാറി ഒടുവിൽ ബി.ജെ.പിയിൽ ചേക്കേറിയ ഭാഗ്യാന്വേഷിയാണെന്ന് സൈബർ സഖാക്കളും പരിഹസിക്കുന്നു.
സൈദ്ധാന്തികവും ഭരണഘടനാപരവുമായ തർക്കങ്ങൾ മാറ്റി നിറുത്തിയാൽ ഗവർണറുടെ നിലപാടുകൾക്ക് ധാർമ്മികതയുടെ പിൻബലമുണ്ട്. സമീപകാലത്ത് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം വലിയ അപചയം നേരിടുന്നുണ്ട്. സർവകലാശാലകൾ ഈജിയൻ തൊഴുത്തായി അധപതിച്ചിരിക്കുന്നു. മത രാഷ്ട്രീയ ശക്തികളുടെ നിരന്തരമായ ഇടപെടലാണ് ഈ ദുസ്ഥിതിക്ക് കാരണം. വൈസ് ചാൻസലറുടെയും അദ്ധ്യാപകരുടെയും നിയമനങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതയെക്കാളും പ്രവൃത്തിപരിചയത്തെക്കാളും രാഷ്ട്രീയക്കൂറാണ് മുഖ്യം എന്നു വരുന്നത് ഒരിക്കലും അഭിലഷണീയമല്ല. പാർട്ടി നേതാക്കളുടെ ഭാര്യമാർക്ക് ജോലി കൊടുക്കാൻ മറ്റെന്തെങ്കിലും ലാവണങ്ങൾ സൃഷ്ടിച്ചാലും തരക്കേടില്ല. സർവകലാശാലകൾ ഈ രീതിയിൽ അധപതിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |