ഗോവിന്ദന് മുന്നിൽ വലിയ വെല്ലുവിളികൾ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് പകരക്കാരനായി എം.വി. ഗോവിന്ദനിലേക്ക് കാര്യങ്ങളെത്തിയതിൽ നിർണായകമായത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ദേശീയ നേതൃത്വവുമായി നടന്ന കൂടിയാലോചനകളിലും ,ഇന്നലെ രാവിലെ ചേർന്ന അവൈലബിൾ പോളിറ്റ്ബ്യൂറോയിലുമെല്ലാം എം.വി. ഗോവിന്ദനെ നിർദ്ദേശിച്ചത് മുഖ്യമന്ത്രി .കോടിയേരിയും ഗോവിന്ദൻ വരുന്നതിനോട് ആഭിമുഖ്യം കാട്ടി.
കരുത്തും സൗമ്യതയും സമന്വയിപ്പിച്ച് പാർട്ടിയിലും മുന്നണിയിലും അനുരഞ്ജനത്തിന്റെ പാത തുറന്നിട്ട കോടിയേരിക്ക് പകരക്കാരനായി വരുമ്പോൾ, എം.വി. ഗോവിന്ദന് മുന്നിൽ വലിയ വെല്ലുവിളികൾ. . ഒന്നര വർഷം പിന്നിടുമ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. ഇന്ത്യയിൽ ഇടതുപക്ഷത്തിന് ഏറ്റവും പ്രതീക്ഷയർപ്പിക്കാനുള്ള തുരുത്തിൽ പാർട്ടിയുടെ കപ്പിത്താനാവുകയെന്ന ഭാരിച്ച ദൗത്യം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നേടാനായത് ആലപ്പുഴ മാത്രം. . ബംഗാളിൽ ഉടനെയൊരു തിരിച്ചുവരവ്
അസാദ്ധ്യം. തൃപുരയിലും സ്ഥിതി ഒട്ടും മെച്ചമല്ല. തിരഞ്ഞെടുപ്പുകളിൽ സീറ്റ് വിഭജനചർച്ചകളിലടക്കം ഘടകകക്ഷികളെ പിണക്കാതെ കാര്യങ്ങളൊപ്പിക്കുന്നതിൽ കോടിയേരിയുടെ നയതന്ത്രജ്ഞത സിപി.എമ്മിന് മുതൽക്കൂട്ടായിരുന്നു. സി.പി.ഐയിൽ നിന്ന് അസ്വാരസ്യങ്ങളുയർന്നപ്പോഴും അതൊരു പൊട്ടിത്തെറിയാവാതെ അലിയിച്ചെടുക്കാനായതിൽ കോടിയേരിയുടെ മികവുണ്ട്. പാർട്ടിയും സർക്കാരും ഒരേ പാതയിൽ നീങ്ങാനുള്ള കരുതലും കോടിയേരി കാട്ടി. ഇനി ഈ ദൗത്യങ്ങളെല്ലാം ഗോവിന്ദന്റെ ചുമലിലാണ്.മിതവാദിയാകുമ്പോഴും, പാർട്ടി നിലപാടുകളിലെന്നും കാർക്കശ്യത്തിന്റെ പ്രതിരൂപമാണ് ഗോവിന്ദൻ. സൈദ്ധാന്തികമായ പോർമുഖങ്ങളിലും ഗോവിന്ദന്റെ നിലപാടുകൾ പലപ്പോഴും പാർട്ടിയിൽ ചർച്ചകൾക്ക് വഴി തുറന്നിട്ടിട്ടുണ്ട്. പാർട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂർ ജില്ലയിൽ അഞ്ച് വർഷത്തോളം സെക്രട്ടറിയായിരുന്നത് പുതിയ പദവിയിലും മുതൽക്കൂട്ടാവും.
കണ്ണൂരുകാരനായ സെക്രട്ടറി ഒഴിയുമ്പോൾ ,കണ്ണൂരിൽ നിന്നു തന്നെ സി.പി.എം പകരക്കാരനെ കണ്ടെത്തി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി 2020 നവംബർ 13ന് കോടിയേരി താൽക്കാലികമായി പദവിയൊഴിഞ്ഞപ്പോൾ അന്ന് കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന ഇപ്പോഴത്തെ പി.ബി അംഗം എ. വിജയരാഘവനായിരുന്നു ചുമതല . അതൊരു താൽക്കാലിക ക്രമീകരണമായിരുന്നെങ്കിൽ, ഗോവിന്ദന്റേത് പൂർണ ചുമതലയാണ്. വിജയരാഘവന്റെ ചുമതലയിലാണ് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെ സി.പി.എം നേരിട്ടതെങ്കിലും ,ചികിത്സയ്ക്ക് ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ട കോടിയേരിയാണ് നിയമസഭാ തിരഞ്ഞെടുപ്പിലടക്കം എല്ലാ മുന്നണി ചർച്ചകളിലും അണിയറയിൽ പിണറായിക്കൊപ്പം ചുക്കാൻ പിടിച്ചത്. കഴിഞ്ഞ വർഷം സി.പി.എം ജില്ലാ സമ്മേളനങ്ങൾക്ക് തൊട്ടുമുമ്പ് കോടിയേരി സെക്രട്ടറിപദത്തിലേക്ക് മടങ്ങിയെത്തി.
പാർട്ടി നിലപാടുകൾ മുറുകെപ്പിടിച്ച് തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും ശ്രമിക്കുന്ന നേതാവാണ് പുതിയ സെക്രട്ടറി എം.വി. ഗോവിന്ദൻ. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വേളയിലും ,പിന്നീട് എറണാകുളത്ത് ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചപ്പോഴുമെല്ലാം ഗോവിന്ദൻ തന്റെ സംഘടനാപാടവം തെളിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വിശ്വാസ്യതയുള്ള മുഖമാണ് ഗോവിന്ദൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |