ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചു
കൊച്ചി: കൊച്ചി കാൻസർ സെന്ററിൽ 16 മാസമായി ഒഴിവുള്ള ഡയറക്ടർ നിയമനം ഇനി സർക്കാർ തീരുമാനിക്കും. ഡയറക്‌ടറെ കണ്ടെത്താൻ സർക്കാർ ചുമതലപ്പെടുത്തിയ മലബാർ കാൻസർ സെന്റർ നടപടികൾ പൂർത്തിയാക്കി ഫയൽ സർക്കാരിന് കൈമാറി.
കാൻസർ സെന്ററിന്റെ ഡയറക്ടറായിരുന്ന ഡോ. മോനി കുര്യാക്കോസ് 2021 മാർച്ചിൽ രാജിവച്ചെങ്കിലും പകരം നിയമനമുണ്ടായില്ല. നിയമനം വൈകുന്നതിൽ പ്രതിഷേധം ഉയർന്നതോടൊണ് ആരോഗ്യവകുപ്പ് ഡയറക്ടറെ കണ്ടെത്തുന്നതിനുള്ള ചുമതല തലശേരിയിലെ മലബാർ കാൻസർ സെന്റർ ഡയറക്ടറെ ഏല്പിച്ചത്. സെന്ററിന്റെ വെബ്സൈറ്റിൽ പരസ്യംവഴിയാണ് അപേക്ഷ ക്ഷണിച്ചത്. ജൂലായ് 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാനദിവസം.
ലഭിച്ച അപേക്ഷകൾ സൂക്ഷ്‌മപരിശോധന നടത്തി സർക്കാരിന് കൈമാറിയതായി മലബാർ കാൻസർ സെന്റർ വൃത്തങ്ങൾ 'കേരളകൗമുദി"യോട് പറഞ്ഞു. അപേക്ഷകൾ പരിശോധിച്ച് പട്ടിക തയ്യാറാക്കി സർക്കാരിന് കൈമാറി. അപേക്ഷകരുടെ വിവരങ്ങൾ സംബന്ധിച്ച ഏതാനും വിശദീകരണങ്ങൾ സർക്കാർ തേടിയിട്ടുണ്ട്.
അപേക്ഷകരുമായി അഭിമുഖം നടത്തിവേണം ഡയറക്ടറെ തിരഞ്ഞെടുക്കാൻ. ഇതിനായി ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. അഭിമുഖം നടത്തി നിയമനം നടത്താനുള്ള നടപടികൾ ആരംഭിച്ചു. കേരളത്തിന് പുറത്തുനിന്നും അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അപേക്ഷകൾ എത്ര പേരുണ്ടെന്നതുൾപ്പെടെ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
സുതാര്യതയില്ലെന്ന് പരാതി
ഡയറക്ടർ നിയമനനടപടികൾ സുതാര്യമല്ലെന്ന ആക്ഷേപമുണ്ട്. ദേശീയതലത്തിൽ പരസ്യം ചെയ്ത് അപേക്ഷകൾ ക്ഷണിച്ച് നടത്തേണ്ട നിയമനം മലബാർ കാൻസർ സെന്ററിന്റെ വെബ്സൈറ്റിൽ അറിയിപ്പ് നൽകി നടപടിയെ സുതാര്യമല്ലെന്നാണ് പരാതി.
മദ്ധ്യകേരളത്തിലെ കാൻസർ രോഗികൾക്ക് ആശ്വാസമായി വളരേണ്ട ചികിത്സാ, ഗവേഷണ കേന്ദ്രമായ കൊച്ചി കാൻസർ സെന്ററിന്റെ ഡയറക്ടറെ നിയമിക്കാൻ രഹസ്യസ്വഭാവത്തിൽ നടപടി സ്വീകരിച്ചത് ഉചിതമായില്ലെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ആരോപിച്ചു. സുതാര്യമായ നടപടികൾ സ്വീകരിക്കാത്തത് ദുരൂഹമാണെന്ന് മൂവ്മെന്റ് ആരോപിച്ചു.
വൈകുന്നതിൽ ആശങ്ക
ഒന്നരവർഷമായി ഡയറക്ടറില്ലാത്തത് പ്രവർത്തനത്തെ ബാധിച്ചതായി സെന്ററുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തന്നെ പറയുന്നു. സെന്ററിന്റെ കെട്ടിടനിർമ്മാണം 80 ശതമാനത്തിലേറെ പൂർത്തിയായി. ഇവിടേക്ക് അത്യാധുനിക ഉപകരണങ്ങളും ചികിത്സാസംവിധാനങ്ങളും വാങ്ങി സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. കേന്ദ്രത്തിന് ആവശ്യമായ വിദഗ്ദ്ധ ഡോക്ടർമാരും സാങ്കേതികവിദഗ്ദ്ധരും ഉൾപ്പെടെ തസ്തികകൾ നിർണയിച്ച് നിയമനങ്ങൾ നടത്തുന്നതിന് സർക്കാരിന്റെ അനുമതി വാങ്ങണം. ഇത്തരം ദൈനംദിന ആവശ്യങ്ങൾക്ക് പൂർണസമയവും പ്രവർത്തിക്കേണ്ട ഡയറക്ടറുടെ നിയമനമാണ് വൈകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |