തളിപ്പറമ്പ്: നിധി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണം ആരംഭിച്ചു കർണാടകയിലെ ഷിമോഗ കേന്ദ്രീകരിച്ചുള്ള സംഘം നേരത്തെ നടത്തിയ തട്ടിപ്പിനെകുറിച്ചും പട്ടുവം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കുഞ്ഞികൃഷ്ണന് ഈയിടെ വന്ന അജ്ഞാത ഫോൺകാൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം തുടങ്ങിയത്.
ദിവസങ്ങൾക്ക് മുമ്പാണ് പി.കുഞ്ഞികൃഷ്ണന് ഷിമോഗയിലെ തട്ടിപ്പ് സംഘത്തിന്റെ വിളിയെത്തിയത്. തനിക്ക് കൃഷിപ്പണിക്കിടയിൽ മണ്ണിനടിയിൽ നിന്ന് 50 ലക്ഷം രൂപയുടെ നിധി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഷിമോഗയിലെ രുക്കു രമേഷ് എന്ന് പരിചയപ്പെടുത്തിയ ആൾ വിളിച്ചത്. നാണയങ്ങളാക്കി മാറ്റിയെങ്കിലും വിൽക്കാൻ കഴിയാത്ത നിധി 20 ലക്ഷം രൂപക്ക് നൽകാമെന്നായിരുന്നു കുഞ്ഞിക്കൃഷ്ണന് മുന്നിൽ വച്ച വാഗ്ദാനം. ആരെയെങ്കിലും കൂട്ടി ഷിമോഗയിലേക്ക് വന്നാൽ സാമ്പിൾ നൽകാമെന്നും നാട്ടിലെത്തിച്ച് പരിശോധിച്ച് ബോദ്ധ്യപ്പെട്ടാൽ ഒന്നര കിലോ സ്വർണനാണയം തരുമെന്നും ഈയാൾ വാഗ്ദാനം ചെയ്തത്രെ. യുവാവ് നിധി ശേഖരത്തിന്റെ ഫോട്ടോയും കുഞ്ഞികൃഷ്ണന് അയച്ചു നൽകി. ഈ ചിത്രം സുഹൃത്തുക്കളെ കാണിച്ചപ്പോഴാണ് തട്ടിപ്പ് ബോദ്ധ്യപ്പെട്ടത്.
അടുത്ത ദിവസം ഷിമോഗയിൽ എത്താമെന്ന് കുഞ്ഞിക്കൃഷ്ണൻ പറഞ്ഞെങ്കിലും പിന്നീട് ഫോണിൽ തട്ടിപ്പുകാരനെ ബന്ധപ്പെടാനായില്ല. രണ്ടുവർഷം മുമ്പ് പട്ടുവം മംഗലശേരിയിലെ ഒരു യുവാവിനും ഷിമോഗയിൽ നിന്ന് ഇത്തരത്തിൽ ഫോൺവിളി വന്നിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംഘത്തിന്റെ വാക്ക് വിശ്വസിച്ച് അന്ന് ഷിമോഗയിലേക്ക് 14 ലക്ഷങ്ങളുമായി പോയ മൂന്ന് യുവാക്കളെ അവിടെ വച്ച് പത്തംഗ സംഘം വളഞ്ഞിട്ട് മർദിച്ച് പണം കൈക്കലാക്കുകയിരുന്നു.
ഇപ്പോൾ പഞ്ചായത്ത് അംഗത്തിനും ഫോൺ വിളി എത്തിയതോടെയാണ് അന്ന് യുവാക്കൾ കബളിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഇതെ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |