കോട്ടയം: കോട്ടയത്ത് ഇന്നലെ പുലർച്ചയോടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ അതിതീവ്ര മഴ പെയ്തു. രണ്ടിടങ്ങളിലായി മൂന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു. പൂഞ്ഞാർ പനച്ചിപ്പാറ എസ്.എം.വി സ്കൂളിന് മുന്നിലെ വെള്ളക്കെട്ടിൽ വിദ്യാർത്ഥിനി ഒഴുക്കിൽ പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ആറാം ക്ലാസ് വിദ്യാർത്ഥിനി കാവ്യമോളാണ് സ്കൂൾ വിട്ടിറങ്ങവെ ഇന്നലെ വൈകിട്ട് നാലോടെ 50 മീറ്ററോളം ഒഴുകി നീങ്ങിയത്. നാട്ടുകാർ ഓടിയെത്തി റോഡിലെ കലുങ്കിനടിയിൽ പതിക്കുന്നതിന് മുൻപ് രക്ഷപ്പെടുത്തി. കുട്ടിക്ക് നിസാര പരിക്കേറ്റു.
തീക്കോയി അയ്യമ്പാറയിൽ റോഡരികിലൂടെ നടന്ന രണ്ട് സ്കൂൾ വിദ്യാർത്ഥികളും ഒഴുക്കിൽ പെട്ടു. വാഹനത്തിന് വഴിമാറി കൊടുക്കുന്നതിനിടെയാണ് ഒഴുക്കിൽ പെട്ടത്. ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കോട്ടയം നഗരത്തിന് സമീപ പ്രദേശങ്ങളിലാണ് മഴ കനത്തതും തോടുകൾ നിറഞ്ഞു കവിഞ്ഞതും.റോഡുകളിലും വീടുകളിലും വെള്ളം കയറിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ഇറങ്ങി. കാര്യമായ നാശനഷ്ടമുണ്ടായില്ല. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ സ്ഥിരം ഉരുൾപൊട്ടൽ മേഖലയിൽ മഴ മാറിനിന്നു. അതിനാൽ മീനച്ചിൽ, മണിമല ആറുകളിൽ ജലനിരപ്പുയർന്നില്ല.
രാവിലെ എട്ടര വരെ 450. 6 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇതിൽ മേഘവിസ്ഫോടനം സംശയിക്കുന്ന പാമ്പാടിയിൽ 117.4 മില്ലിമീറ്റർ മഴപെയ്തു. ചങ്ങനാശേരിയിൽ ദുരിതാശ്വാസ ക്യാമ്പു തുറന്നു. സെപ്തംബർ ഒന്നുവരെ ജില്ലയിൽ ഓറഞ്ച് അലർട്ടാണെങ്കിലും ചില പ്രദേശങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ പ്രവചനം.
ഷാജിദയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആർത്തലച്ചെത്തിയ ഉരുൾ പാഞ്ഞത് ഷാജിദയുടെ വീടിന്റെ ദിശയിലായിരുന്നു. വീടിന് സമീപത്ത് നിന്ന മരങ്ങളിൽ വലിയ പാറ വന്ന് തങ്ങിയതോടെ ഉരുൾ ഗതിമാറി. എങ്കിലും വലിയ പാറക്കല്ലുകളും മരങ്ങളും വീടിന്റെ പിൻഭാഗത്ത് വന്നിടിച്ചു. ശൗചാലയവും താത്കാലിക ഷെഡും പൂർണമായും തകർന്നു. വീടിന്റെ ഷീറ്റുകൾ പൊട്ടിപ്പോയി. ശബ്ദം കേട്ടപ്പോൾത്തന്നെ ഓടി വീടിന് പുറത്തിറങ്ങി. മരങ്ങൾ ഒടിഞ്ഞു വീഴുന്നതാണ് കണ്ടത്. താഴെയുള്ള ബന്ധു വീട്ടിലേക്ക് പോയെങ്കിലും മനസമാധാനമില്ലാതെ തിരിച്ചു കയറി. ടോർച്ച് തെളിച്ച് നോക്കിയപ്പോൾ സോമന്റെ വീടിരുന്നിടത്ത് മൺകൂനയാണ് കണ്ടത്. അവർ മറുവശത്തേക്ക് ഓടിരക്ഷപ്പെട്ട് കാണുമെന്നായിരുന്നു കരുതിയത്. സംഗമം ജംഗ്ഷന് മുകളിൽ പന്തപ്ലാവിൽ താമസിക്കുന്ന തോട്ടുങ്കരയിൽ ടി.പി. ഷാജിദയെ കൂടാതെ ഭർത്താവ് സലിം, അമ്മ പരീതുമ്മ, മക്കളായ ആഷ്ന, ആഷ്മി, ആഷിൻ എന്നിവരും ഈ കൊച്ചുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീട് വാസയോഗ്യമല്ലാതായതിനാലും വീണ്ടും മലയിൽ നിന്ന് കല്ലുകൾ അടർന്ന് വീഴാൻ സാദ്ധ്യതയുള്ളതിനാലും ഇവർ ക്യാമ്പിലേക്ക് മാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |