കൊച്ചി: സർക്കാരിനോട് വിലപേശി സമരക്കാർക്ക് വിഴിഞ്ഞം പദ്ധതി തടയാനാവില്ലെന്ന് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച ഹൈക്കോടതി തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കാനാവില്ലെന്ന് വ്യക്തമാക്കി. സമാധാനപരമായ സമരത്തിനും പ്രതിഷേധത്തിനും തടസമില്ല. പദ്ധതിയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ഉചിതമായ ഫോറത്തെ സമീപിക്കാം. ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി നിർമ്മാണം തടയാനാവില്ലെന്ന താക്കീതും നൽകി.
തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗ് പ്രോജക്‌ട്‌സും നൽകിയ ഹർജികളിൽ ജസ്റ്റിസ് അനു ശിവരാമനാണ് ഇക്കാര്യം പറഞ്ഞത്. സർക്കാർ സമരക്കാർക്കൊപ്പമാണെന്നും പ്രതിഷേധക്കാരെ പൊലീസ് തടയുന്നില്ലെന്നും ഹർജിക്കാർ ആരോപിച്ചു.
പദ്ധതിയുടെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സമരക്കാർ വാദത്തിന് തുനിഞ്ഞെങ്കിലും, വാദമെന്തു തന്നെയായാലും നിർമ്മാണം നിറുത്തിവയ്ക്കാനാവില്ലെന്ന് കോടതി ആവർത്തിച്ചു. എതിർകക്ഷികളിൽ ചിലർക്കുള്ള നോട്ടീസ് നടപടിക്രമങ്ങൾ പൂർത്തിയായില്ലെന്ന് വ്യക്തമായതിനാൽ ഹർജികൾ ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
2015 ഡിസംബർ അഞ്ചിന് തുടങ്ങിയ തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാകുന്ന ഘട്ടത്തിലാണ് സമരക്കാർ രംഗത്തെത്തിയതെന്ന് ഹർജികളിൽ പറയുന്നു. നിർമ്മാണം വൈകുന്നത് കമ്പനികളെ മാത്രമല്ല, സംസ്ഥാന സർക്കാരിനെയും പൊതുസമൂഹത്തെയും പ്രതികൂലമായി ബാധിക്കും. തുറമുഖ നിർമ്മാണത്തിന് സംരക്ഷണം വേണമെന്നും പൊലീസിന് സാധിക്കില്ലെങ്കിൽ കേന്ദ്രസേനയെ നിയോഗിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിൽ ക്രമസമാധാനം ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ പൊലീസിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
സമരംമൂലം നഷ്ടം 28 കോടി
തുറമുഖ നിർമ്മാണം നിറുത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠനം നടത്തുക, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയിട്ട് 14 ദിവസം. ഇതുമൂലം നിർമ്മാണം നിറുത്തിവയ്ക്കേണ്ടിവന്നതിനാൽ ഇതുവരെ അദാനിഗ്രൂപ്പിനുണ്ടായ നഷ്ടം 28 കോടി. മുഖ്യമന്ത്രിയുമായി ഉൾപ്പെടെ നാലുതവണ സമരക്കാരുമായി സർക്കാർ ചർച്ച നടത്തി. പുനരധിവാസമടക്കം അഞ്ച് ആവശ്യങ്ങളിൽ ധാരണയായെങ്കിലും നിർമ്മാണം നിറുത്തിവയ്ക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറച്ച നിലപാടിലാണ് സമരക്കാർ. അടുത്ത മാർച്ചിൽ കമ്മിഷൻ ചെയ്യാവുന്ന തരത്തിൽ പണി പുരോഗമിക്കുമ്പോഴാണ് സമരംമൂലം നിറുത്തിവയ്ക്കേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |