വടകര(കോഴിക്കോട്): നിപ രോഗിയെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് അകാലത്തിൽ പൊലിഞ്ഞുപോയ സിസ്റ്റർ ലിനിയുടെ അന്ത്യാഭിലാഷമായിരുന്നു മക്കൾക്കൊരമ്മ. ലിനിയുടെ മക്കൾക്ക് അമ്മയായി ഇനി പ്രതിഭയുണ്ട്. ലിനിയുടെ ഭർത്താവ് സജീഷും അദ്ധ്യാപികയും കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയും തമ്മിൽ ഇന്നലെ ലോകനാർകാവ് ക്ഷേത്രത്തിൽ വിവാഹിതരായി. ലിനിയുടെ മക്കളായ റിതുലും സിദ്ധാർത്ഥും ഒപ്പം സജീഷും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം രാവിലെ പത്തോടെ ക്ഷേത്രത്തിലെത്തി. പതിനൊന്നോടെ പ്രതിഭയും മകൾ ദേവപ്രിയയും ബന്ധുക്കളും എത്തി. ക്ഷേത്ര ഓഫീസിലെ രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷമായിരുന്നു വിവാഹം. ക്ഷേത്രം കണക്കപ്പിള്ള വിവേക് മുഖ്യ കർമ്മികത്വം വഹിച്ചു. സജീഷിന്റെയും പ്രതിഭയുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 2018ലാണ് നിപ രോഗ ബാധയെ തുടർന്ന് പേരാമ്പ്ര ഗവ.താലൂക്ക് ആശുപത്രിയിലെ നഴ്സായ ലിനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിക്കുന്നത്. ലിനിയുടെ മരണശേഷം വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സജീഷിന് സർക്കാർ ജോലി നൽകിയിരുന്നു. ലിനിയുടെ മക്കളായ റിതുൽ നാലിലും സിദ്ധാർഥ് ഒന്നിലുമാണ് പഠിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |