കൊല്ലം: സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ലഹരിവിമുക്തി ബോധവത്കരണ കാമ്പയിൻ ശക്തമാക്കാൻ എക്സൈസ് വകുപ്പ്. ജില്ലയിൽ ന്യൂജെൻ ലഹരി ഉപയോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ലഹരിവരവ് തടയുന്നതിനൊപ്പം യുവജനങ്ങളെ ബോധവത്‌കരിക്കുന്നതിന് കൂടിയാണ് വിമുക്തി പ്രവർത്തനം ശക്തമാക്കുന്നത്.
40 മുതൽ 50 വരെ കുട്ടികളുമായി നേരിട്ട് സംവദിക്കുകയും വിവരങ്ങൾ പങ്കുവയ്കുകയും ചെയ്യും. യുവാക്കളും കുട്ടികളും നിർബന്ധത്തിന് വഴങ്ങി എം.ഡി.എം.എ പോലുള്ള മാരക ലഹരിക്ക് അടിമപ്പെടുന്ന സാഹചര്യം നിലവിലുണ്ടെന്ന വിലയിരുത്തലിലാണ് എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ.
വിദ്യാലങ്ങളിൽ എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, എൻ.എസ്.എസ് എന്നിവരുമായി സഹകരിച്ചായിരിക്കും വിമുക്തിയുടെ പ്രവർത്തനം.
എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തുന്ന വിദ്യാലയങ്ങളിലാണ് വിമുക്തി ബോധവത്കരണ ക്ലാസുകൾ നടത്തുന്നതെങ്കിലും സ്‌കൂൾ, കോളേജ് അധികൃതരോ പി.ടി.എയോ ആവശ്യപ്പെടുന്നയിടങ്ങളിലും സേവനം ലഭ്യമാക്കും. ആവശ്യമായവർക്ക് കൗൺസലിംഗും ചികിത്സയും നൽകും.
വിമുക്തി മിഷൻ
കേരള സർക്കാർ ലഹരിവിമുക്തി പ്രചാരണ പരിപാടി
2016 ഒക്ടോബർ 6ന് നിലവിൽ വന്നു
ലഹരിയെക്കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകും
ലഹരിവിമുക്ത കേരളം ലക്ഷ്യം
നേതൃത്വം എക്സൈസ് വകുപ്പിന്
വിമുക്തി ക്ലാസുകൾക്ക് വിളിക്കാം: 8281782518
ജില്ലയിലെ ലഹരിവിമുക്തി കേന്ദ്രം
പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി
മനസ് തകർന്ന് പൊലീസുകാരനായ പിതാവ്
1. മകന്റെ ബാഗിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്ത് പൊലീസ് ഉദ്യോഗസ്ഥൻ
2. പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ പഠനത്തിലും മിടുക്കൻ
3. മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധന
4. വളരെ ചെറിയ അളവാണെങ്കിലും കണ്ടെടുത്തത് മാരക ലഹരി
5. മനസുതകർന്ന പിതാവ് നീണ്ട അവധിയിൽ
6. മകന് കൗൺസലിംഗും ചികിത്സയും നൽകി ഉദ്യോഗസ്ഥൻ മാതൃകയായി
സ്‌കൂളുകൾ, കോളേജുകൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെമ്പാടും വിമുക്തി ക്ലാസുകൾ സംഘടിപ്പിക്കും. പങ്കെടുക്കുന്ന ഓരോരുത്തരുമായി സംവദിക്കും. ആവശ്യമെങ്കിൽ കൗൺസലിംഗും ചികിത്സയും വിമുക്തിമിഷന്റെ നേതൃത്വത്തിൽ നൽകും.
വി. രാജേഷ്, അസി. എക്സൈസ് കമ്മിഷണർ,
വിമുക്തി മിഷൻ, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |