കോട്ടയം. ഇന്നലെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്. മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു ഇന്നലെ. പലയിടത്തും ഇടവിട്ട് മഴ പെയ്തതും പടിഞ്ഞാറൻ മേഖലയെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ ദിവസം മിന്നൽ പ്രളയം ഉണ്ടായ പാമ്പാടി, നെടുംകുന്നം, മണിമല, കറുകച്ചാൽ, കങ്ങഴ മേഖലകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാൽ തോടുകളിൽ നീരൊഴുക്കിന്റെ ശക്തി വർദ്ധിച്ചതോടെ പടിഞ്ഞാറൻ മേഖലയിൽ പലയിടത്തും ജലനിരപ്പ് ഉയർന്നു. കോടിമത ബോട്ടു ജെട്ടി, മണിപ്പുഴ, നാട്ടകം, പള്ളിപ്പുറത്തുകാവ് എന്നിവിടങ്ങളിൽ വെള്ളം കയറി. കോടിമത ബോട്ടുജെട്ടിയിൽനിന്നുള്ള ആദ്യ സർവീസ് പുത്തൻതോട്ടിലൂടെ നടത്താതെ പള്ളം കായലിലൂടെയാണ് നടത്തിയത്. കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ മേഖലയായ പുളിനാക്കൽ, വേളൂർ, പാറേച്ചാൽ, 16ൽച്ചിറ എന്നിവിടങ്ങളിൽ നിലവിൽ വെള്ളമുണ്ട്. തിരുവാതുക്കൽ ജംഗ്ഷനിലും സമീപത്തുമുള്ള വീടുകൾക്കുള്ളിൽ നിന്ന് ഉച്ചയോടെ വെള്ളം ഇറങ്ങിയെങ്കിലും പരിസരം വെള്ളത്തിലാണ്. പ്രദേശത്തെ 250 ഓളം വീടുകൾ ദുരിതമനുഭവിക്കുന്നു. വാതിൽപ്പടി വരെ വെള്ളം നിറഞ്ഞ നിലയിലാണ് പല വീടുകളും. അവിടെ നിന്ന് താത്കാലിക പാലമിട്ടാണ് റോഡിലേയ്ക്ക് കടക്കുന്നത്. തിരുവാർപ്പ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമുണ്ട്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പടിഞ്ഞാറൻ ജനവാസ മേഖലയിൽ ജലനിരപ്പ് ഉയരുന്നത്. രാത്രി മഴ വീണ്ടും ശക്തി പ്രാപിച്ചാൽ ഇവിടം പ്രശ്നത്തിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |