ന്യൂഡൽഹി: പൗരത്വ നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. തങ്ങൾക്കെതിരെ നൽകിയ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു. മതം,വർഗ്ഗം, ഭാഷ, ദേശം എന്നിവയുടെ പേരിൽ വിദ്വേഷം പരത്താനോ ജനങ്ങളെ തമ്മിലടിപ്പിക്കാനോ വേണ്ടിയായിരുന്നില്ല പ്രസംഗം. തങ്ങളെ ലക്ഷ്യമിടുന്ന ഹർജിക്കാരൻ ഭരണകക്ഷി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സെപ്തംബർ അവസാന ആഴ്ച കേസ് വീണ്ടും പരിഗണിക്കും.
വടക്കു കിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിന് കാരണം ചില രാഷ്ട്രീയ നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗമാണെന്നും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് സിസോദിയ, അമാനത്തുള്ള ഖാൻ, ഹർഷ് മന്ദർ തുടങ്ങിയവർക്കെതിരെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി കേസെടുക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് ലോയേഴ്സ് വോയ്സ് എന്ന സംഘടനയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |