തൊടുപുഴ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി പൊലീസുകാരനും കൂട്ടാളിയും അറസ്റ്റിലായ കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം. പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥരിലൊരാളെ സ്ഥലം മാറ്റിയതോടെയാണ് അട്ടിമറി സംശയമുയർന്നിരിക്കുന്നത്. കഴിഞ്ഞ 20ന് മുതലക്കോടത്ത് വച്ചാണ് ഇടുക്കി എ.ആർ. ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ തൊടുപുഴ മുതലക്കോടം മുണ്ടയ്ക്കൽ വീട്ടിൽ എം.ജെ. ഷാനവാസ് (33), കൂട്ടാളി കുമാരമംഗലം കുന്നത്ത് വീട്ടിൽ ഷംനാസ് കെ. ഷാജി (33) എന്നിവരെ തൊടുപുഴ എക്‌സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണക്ക കഞ്ചാവും കാറും ബൈക്കും പിടിച്ചെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ കാറിൽ വച്ച് ലഹരി മരുന്ന് കൈമാറുന്നതിനിടെയായിരുന്നു പ്രതികൾ പിടിയിലായത്. അടുത്ത ദിവസം കോടതിയിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു. പിടിയിലായ സ്ഥലത്ത് വച്ച് തന്നെ റെയ്ഡിനെത്തിയ ഒരു എക്‌സൈസ് ഉദ്യോഗസ്ഥൻ പ്രതിയായ പൊലീസുകാരനെ ബൈക്കിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നതായി ആക്ഷേപമുണ്ട്. ഷാനവാസിനെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്താനും കൂട്ടാളി ഷംനാസിന്റെ തലയിൽ മാത്രം കുറ്റം ചാർത്താനുമായിരുന്നു നീക്കം. മറ്റ് ഉദ്യോഗസ്ഥരുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ഇത് തടസപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥനെ പോലുള്ളവർ പ്രതികളായ കേസുകൾ അന്വേഷിക്കുന്നതിനായി എക്‌സൈസിൽ പ്രത്യേക ക്രൈംബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ട്. അസി. എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ സംസ്ഥാനത്തെ മികച്ച അന്വേഷണ റെക്കോഡുള്ള ഉദ്യോഗസ്ഥരാണുള്ളത്. എന്നാൽ ഇതുവരെ കേസ് ക്രൈംബ്രാഞ്ചിന് വിടാൻ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികളെയുമായി തെളിവെടുത്തു
കേസിൽ രണ്ട് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി തൊടുപുഴ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തെളിവെടുത്തു. ലഹരികൈമാറ്റം നടന്ന മുതലക്കോടം, വെങ്ങല്ലൂർ, കോലാനി ബൈപ്പാസ് എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുത്തത്. പ്രതികളുടെ ഫോൺ വിവരങ്ങളടക്കം അന്വേഷിച്ചു വരികയാണെന്നും കേസിന് പിന്നിലുള്ളവരെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
ആക്ഷേപം അടിസ്ഥാനരഹിതം
'ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും പൊലീസുകാരന്റെ കേസും തമ്മിൽ ബന്ധമില്ല. സാധാരണ നടപടി ക്രമത്തിന്റെ ഭാഗമാണ് സ്ഥലംമാറ്റം. കേസ് എക്സൈസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ശുപാർശ ചെയ്ത് എക്സൈസ് കമ്മിഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ അനുകൂല തീരുമാനമൊന്നും വന്നില്ല. കേസ് അട്ടിമറിക്കാൻ നീക്കമെന്നത് വ്യാജ പ്രചരണമാണ്."
- ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |