SignIn
Kerala Kaumudi Online
Thursday, 25 April 2024 5.18 PM IST

കേന്ദ്ര സർവ്വകലാശാലക്ക് ' നോ റോൾ' പരീക്ഷാ സെന്റർ അനുവദിച്ചതിന് പിന്നിൽ ഡൽഹി ഏജൻസി  

c-uni

സെന്റർ പ്രഖ്യാപിക്കുന്നത് സാഹചര്യം കണക്കെലെടുക്കാതെ

കാസർകോട്: കേന്ദ്ര സർവ്വകലാശാലയിലെ പി.ജി. കോഴ്സിന് ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ പ്രവേശന പരീക്ഷയുടെ കേന്ദ്രം അനുവദിച്ചതിന് പിന്നിൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡൽഹിയിലെ ഒരു ഏജൻസി. രാജ്യത്തെ നൂറുകണക്കിന് പരീക്ഷ കേന്ദ്രങ്ങളെ പോലെ ഒരു പരീക്ഷ കേന്ദ്രം മാത്രമാണ് കാസർകോട് കേന്ദ്ര സർവ്വകലാശാലയെന്നാണ് വിശദീകരണം. കാസർകോട് ജില്ലയിൽ നിന്നുള്ള പഠിതാക്കൾക്ക് തിരുവനന്തപുരത്ത് സെന്റർ നൽകിയതിലെ യുക്തിരാഹിത്യം ഇതിനകം ചർച്ചയായതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർവകലാശാല അധികൃതർ കൈമലർത്തുന്നത്.

ചോദ്യപേപ്പർ തയ്യാറാക്കുന്നതും പരീക്ഷ നടത്തുന്നതും കേന്ദ്രം അനുവദിക്കുന്നതും ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും ചെയ്യുന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ്. കേന്ദ്ര സർക്കാർ സ്വീകരിച്ച പോളിസിയുടെ ഭാഗമായാണ് എൻ.ടി.എയെ പരീക്ഷ നടത്തിപ്പ് ചുമതല മൊത്തമായി ഏൽപ്പിച്ചത്. എൻ.ടി.എ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുടെ പ്രാദേശികമായ വിഷമതകൾ കണക്കിലെടുക്കാതെയാണ് കേന്ദ്രങ്ങൾ തയ്യാറാക്കുന്നത്. കാസർകോടും തിരുവനന്തപുരവും തമ്മിൽ എത്ര അകലമുണ്ടെന്ന് പോലും അവർക്ക് അറിയില്ലെന്ന് പറയുന്നു. ഇതാണ് പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിൽ തലതിരിഞ്ഞ തീരുമാനം ഉണ്ടാകാൻ കാരണമായി ചൂണ്ടികാണിക്കുന്നത്.

ഏജൻസിക്കെന്ത് കണ്ണൂർ ,​കാൺപൂരല്ലേ

പി ജി പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ കണ്ണൂർ കേന്ദ്രത്തിന് പകരം കാൺപൂർ എന്ന് അച്ചടിച്ച് വന്നതു തന്നെ കേരളത്തെക്കുറിച്ചുള്ള ഉത്തരേന്ത്യൻ സംഘത്തിന്റെ അജ്ഞത വെളിപ്പെടുത്തുന്നതാണെന്ന് പഠിതാക്കൾ ആരോപിക്കുന്നു.

രണ്ടു വർഷം മുമ്പാണ് കേന്ദ്ര സർക്കാർ പോളിസിയുടെ ഭാഗമായി രാജ്യത്തെ മുഴുവൻ പരീക്ഷകളുടെ നടത്തിപ്പ് ചുമതലകളും എൻ.ടി.എ യെ ഏല്പിച്ചത്. കഴിഞ്ഞ തവണ കൊവിഡ് സാഹചര്യത്തിൽ പൂർണ്ണമായും അവർക്ക് നടത്താൻ സാധിച്ചിരുന്നില്ല. ഇത്തവണയും യു.ജി.പരീക്ഷകളുടെ നടത്തിപ്പ് ചുമതലകൾ കേന്ദ്ര സർവ്വകലാശാല തന്നെ നേരിട്ട് നടത്തുകയായിരുന്നു. എന്നാൽ പി ജി പരീക്ഷകൾ എൻ.ടി.എ ഏറ്റെടുത്തു . എൻ.ടി.എ തയ്യാറാക്കുന്ന ലിസ്റ്റിൽ നിന്ന് പ്രവേശനം നടത്തുന്ന ഉത്തരവാദിത്വം മാത്രമാണ് കേന്ദ്ര സർവ്വകലാശാലകൾക്കുള്ളത്. എൻ.ടി.എ അധികൃതരുമായി ആശയവിനിമയം നടത്താൻ പോലും സർവകലാശാലക്ക് സാധിക്കാറില്ല.

സെപ്തംബർ ഒന്ന് മുതൽ 11 വരെ വിവിധ വിഷയങ്ങളിലെ പി.ജി. പ്രവേശനത്തിനായുള്ള പരീക്ഷ നടക്കുന്നതിലാണ് ഏറെ ദൂരം പരീക്ഷ കേന്ദ്രം അനുവദിച്ച് വിദ്യാർത്ഥികളെ അധികൃതർ വെട്ടിലാക്കിയത്. കാസർകോട് നിന്ന് അപേക്ഷിച്ച കുട്ടികൾക്ക് തിരുവനന്തപുരം പരീക്ഷ കേന്ദ്രം അനുവദിച്ചതാണ് വിവാദമായത്. മുൻഗണനാടിസ്ഥാനത്തിൽ കാസർകോട്, പയ്യന്നൂർ, കണ്ണൂർ കോഴിക്കോട് കേന്ദ്രങ്ങൾ നൽകിയെങ്കിലും ഇതൊന്നും പരിഗണിക്കാതെ തിരുവനന്തപുരം അനുവദിക്കുകയായിരുന്നു. തിരക്കേറിയ ഓണം സീസണിൽ പരീക്ഷക്ക് എത്തിച്ചേരാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പോലും പരിഗണിക്കാതെയാണ് കേന്ദ്രം അനുവദിച്ചതെന്നാണ് ആരോപണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PG EXAM CENTER FOLOW UP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.