കൽപ്പറ്റ:ജനപ്രതിനിധികളെയും ജില്ലാ കളക്ടർമാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തുന്ന പ്രതി പിടിയിൽ. കുന്നംകുളം മരത്തൻക്കോട് സ്വദേശിയും സോഷ്യൽ മീഡിയയിൽ മാർലി എന്ന വിളപേരുള്ള ഹബീബ് റഹ്മാൻ (29) ആണ് പൊലീസ് പിടിയിലായത്. സമൂഹത്തിലെ ഉന്നതരുടെ നമ്പർ സ്പൂഫിംഗ് നടത്തുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് വിദേശത്തിരുന്ന് എം.എൽ.എയും എം.പി യും ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെയും ജില്ലാ കളക്ട്ടർമാരെയും ഉദ്യോഗസ്ഥരെയും വിളിച്ച് അസഭ്യഭാഷയിൽ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് പ്രതി ചെയ്തിരുന്നത്. ഇത്തരം കോളുകൾ റകോർഡ് ചെയ്ത് എതിരാളികൾക്ക് അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സൈബർ പൊലിസിന് തന്നെ ഒരിക്കലും കണ്ടെത്താൻ കഴിയില്ലെന്ന് പ്രതി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു. നാല് മാസത്തോളം പ്രതിയെ നീരിക്ഷിച്ച് പ്രതി നാട്ടിലെത്തിയ വിവരം മനസിലാക്കി വയനാട് സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന ജീജീഷ് പി.കെ യുടെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. സൈബർ സെല്ലിലെയും, സൈബർ പൊലീസ് സ്റ്റേഷനിലെയും എസ്.സി.പി ഓമാരായ ഷുക്കൂർ, ബിജിത്ത് ലാൽ, സി.പി.ഓ മാരായ മുഹമ്മദ് സക്കറിയ,രഞ്ജിത്, പ്രവീൺ,കിരൺ, ജനോജ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. നാട്ടിലെത്തിയ പ്രതി ഇന്ത്യൻ നമ്പർ ഒന്നും ഉപയോഗിച്ചിരിന്നില്ല. നിലവിൽ ഇയാൾക്കെതിരെ കാസർകോട് , കണ്ണൂർ എറണാകുളം എന്നീ ജില്ലകളിൽ കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |