തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പന്റെ നെയ്യാറ്റിൻകര മണവാരിയിലെ വീട് ആക്രമിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചനകളില്ല. സംഭവ ദിവസം ആനാവൂരിന് വീടിന് സമീപത്തെ റോഡിലൂടെ രാത്രി 10നും പുലർച്ചെ അഞ്ചിനും വാഹനങ്ങളിൽ കടന്നുപോയ 48ഓളം പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഇവരിലാർക്കെങ്കിലും കൃത്യവുമായി ബന്ധമുണ്ടെന്ന് ഉറപ്പിക്കാനായിട്ടില്ല. ഇനിയും കുറച്ചുപേരെക്കൂടി കണ്ടെത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആനാവൂരിന്റെ വീട്ടിലോ പരിസരത്തോ സി.സി ടിവി കാമറകളില്ലാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായിട്ടുണ്ട്. മൊബൈൽ ടവർ പരിശോധിച്ച് സംഭവസമയം അതുവഴി കടന്നുപോയവരുടെ ഫോൺ നമ്പരുകൾ മനസിലാക്കി ആളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരുന്ന അന്വേഷണ രീതിയാണ് പിന്തുടരുന്നത്. സംഭവത്തിൽ സി.പി.എം പ്രാദേശിക നേതൃത്വവും നേതാക്കളും സംശയം ഉന്നയിച്ച ചിലരെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ രണ്ടുപേരെ ചോദ്യം ചെയ്യുകയും സംഭവ സമയത്ത് അവരുടെ സാന്നിദ്ധ്യം കൃത്യസ്ഥലത്ത് ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്‌തെങ്കിലും ചിലരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തിനും പുലർച്ചെ 5നും മദ്ധ്യേയുള്ള സമയത്തായിരുന്നു ആക്രമണം. റൂറൽ എസ്.പി ശില്പയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിന് പിന്നിൽ ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് സി.പി.എം ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |