പറവൂർ: മുൻവൈരാഗ്യത്തെത്തുടർന്ന് അക്രമിസംഘം യുവാവിനെ പിന്തുടർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു. മാഞ്ഞാലി തെക്കേത്താഴം കാഞ്ഞിരപ്പറമ്പിൽ റംഷാദിനാണ് (27) കുത്തേറ്റത്.
ഇന്നലെ ഉച്ചയോടെയാണ് കാറിൽ പിന്തുടർന്ന സംഘം റംഷാദിനെ ആക്രമിച്ചത്. 2019 നവംബറിൽ മാവിൻചുവടിന് സമീപംവച്ച് വെടിമറ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് റംഷാദ്. കേസിന്റെ വിചാരണ ചൊവ്വാഴ്ച പറവൂർ കോടതിയിൽ നടന്നിരുന്നു. കോടതിയിൽ നിന്നിറങ്ങിയ റംഷാദും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ അക്രമിസംഘം പിന്തുടരുകയായിരുന്നു. ഇതിനിടെ അക്രമിസംഘം സഞ്ചരിച്ച കാർ മറ്റൊരു കാറിൽ ഇടിച്ചു. കാറിന്റെ കേടുപാട് തീർക്കാനെന്ന് പറഞ്ഞ് മാഞ്ഞാലി ഡൈമൺ മുക്കിലെ വർക്ക്ഷോപ്പിലെത്തിയ അക്രമിസംഘം അവിടെയുണ്ടായിരുന്ന റംഷാദിനെ ആക്രമിച്ചു. റംഷാദിന്റെ കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. റംഷാദിനെ കുത്തിയശേഷം വാഹനത്തിൽ കയറ്റി വെടിമറയിലെ തറവാട്ടുവീട്ടിൽ ഉപേക്ഷിച്ച അക്രമികൾ സ്ഥലംവിട്ടു. റംഷാദിന്റെ വയറിലും മുഖത്തും പരുക്കുണ്ട്. ബന്ധുക്കളാണ് ഇയാളെ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലെത്തിച്ചത്. നില വഷളായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആലുവ വെസ്റ്റ് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അക്രമിസംഘം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |