തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടന്ന സംസ്ഥാന യൂത്ത് അത്‌ലറ്റിക്സ് മീറ്റിൽ പാലക്കാട് ജില്ല 150 പോയിന്റുമായി ജേതാക്കളായി. 135.5 പോയിന്റ് നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 127.5 പോയിന്റോടെ കോട്ടയം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാലക്കാട് എട്ട് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവും നേടിയപ്പോൾ കോഴിക്കോടിന് മൂന്ന് സ്വർണവും 12 വെള്ളിയും ഏഴ് വെങ്കലവും ലഭിച്ചു. ആറ് സ്വർണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാണ് കോട്ടയത്തിന്റെ അക്കൗണ്ടിലുള്ളത്.
ഇന്നലത്തെ മൂന്ന് റെക്കാഡുകളുൾപ്പെടെ 10 മീറ്റ് റെക്കാഡുകൾ തേഞ്ഞിപ്പലത്ത് പിറന്നു. ആദ്യ ദിനം വനിതകളുടെ ഷോട്ട്പുട്ടിൽ റെക്കാഡോടെ സ്വർണ്ണം നേടിയിരുന്ന കാസർകോടിന്റെ അഖില രാജു ഡിസ്കസ് ത്രോയിലും പുതിയ ദൂരം കണ്ടു. 44.32 മീറ്റർ ഡിസ്കസ് എറിഞ്ഞാണ് അഖില റെക്കാഡിട്ടത്. 2019ൽ തൃശൂരിന്റെ പി.എ അതുല്യ നേടിയ 35.27 മീറ്ററാണ് അഖില മറികടന്നത്. കാസർകോടിന്റെ തന്നെ വി.എസ് അനുപ്രിയ 40.43 മീറ്റർ എറിഞ്ഞ് വെള്ളി നേടി. പുരുഷ വിഭാഗം 200 മീറ്ററിൽ ആലപ്പുഴയുടെ ആഷ്ലിൻ അലക്സാണ്ടർ 22.17 സെക്കന്റിൽ ഒാടിയെത്തി റെക്കാഡ് കുറിച്ചു. 2018ൽ തിരുവനന്തപുരത്തിന്റെ സി.അഭിനവ് ഒാടിയെത്തിയ 22.21 സെക്കന്റാണ് ആഷ്ലിൻ തകർത്തത്. പുരുഷ ഡിസ്കസ് ത്രോയിൽ 2018ൽ കാസർകോടിന്റെ കെ.സി സിദ്ധാർത്ഥ് കുറിച്ച 49.12 മീറ്റർ ദൂരം മറികടന്ന് കാസർകോടിന്റെ കെ.സി സെർവാൻ 55 മീറ്ററിന്റെ പുതിയ ദൂരം സ്വന്തമാക്കി.
വനിത വിഭാഗത്തിൽ 81 പോയിന്റുമായി കോട്ടയം ജില്ലയും പുരുഷ വിഭാഗത്തിൽ 79 പോയിന്റുമായി പാലക്കാട് ജില്ലയുമാണ് ഒന്നാം സ്ഥാനം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |