മലപ്പുറം: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ജില്ലയിലെ ഡി.ഡി.ഇ ഓഫീസുകളിൽ ഇന്ന് വിതരണത്തിന് എത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജീവനക്കാർ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വാഹനത്തിൽ നേരിട്ടാണ് ഡി.ഡി.ഇ ഓഫീസുകളിൽ എത്തിക്കുക. മൂന്ന് ദിവസം മുമ്പാണ് സംസ്ഥാനത്ത് എസ്.എസ്.എൽ.സി ബുക്ക് വിതരണം തുടങ്ങിയത്. കോട്ടയം വരെയുള്ള ജില്ലകളിൽ ഇന്നലത്തോടെ വിതരണം പൂർത്തിയാക്കി. മലപ്പുറത്ത് ആഗസ്റ്റ് 30ന് സർട്ടിഫിക്കറ്റുകൾ എത്തിച്ച് സെപ്തംബർ ആദ്യം കുട്ടികൾക്ക് വിതരണം ചെയ്യാനായിരുന്നു പരീക്ഷാഭവന്റെ തീരുമാനം. ഡി.സി.ഇ ഓഫീസുകളിൽ ഓരോ സ്കൂളുകളുടെയും സർട്ടിഫിക്കറ്റുകൾ പ്രത്യേകം വേർതിരിച്ചാണ് എത്തിക്കുക. സ്കൂൾ അധികൃതർ നേരിട്ടെത്തി കൈപ്പറ്റണം. സ്കൂളുകളിൽ എത്തിയാൽ പ്രധാനാദ്ധ്യാപികയുടെ ഒപ്പും സീലും വച്ച് ഓരോ സർട്ടിഫിക്കറ്റിന്റെയും കോപ്പിയെടുത്ത ശേഷമാവും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുക. 77,691 പേരാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഉപരിപഠനത്തിന് യോഗ്യത നേടിയത്.
ഒന്നിലും ഏകോപനമില്ല
സർട്ടിഫിക്കറ്റുകൾ എന്ന് ലഭിക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കോ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കോ പരീക്ഷാ വിഭാഗത്തിൽ നിന്ന് ലഭിച്ചിട്ടില്ല. സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാൻ എത്തേണ്ട സമയം അന്വേഷിച്ച് പ്രധാനാദ്ധ്യാപകർ ഇന്നലെ എ.ഇ.ഒമാരെ ബന്ധപ്പെട്ടപ്പോൾ കൃത്യമായ വിവരം നൽകാനായില്ല. അതേസമയം മലപ്പുറത്തേക്കുള്ള എസ്.എസ്.എൽ.സി ബുക്കുകൾ ബുധനാഴ്ച രാവിലെയോടെ എത്തുമെന്ന് പരീക്ഷാ കൺട്രോൾ വിഭാഗം അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. പരീക്ഷാഫലം വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് വിതരണം നടക്കാത്തതിനാൽ വിദ്യാർത്ഥികൾ ഏറെ ആശങ്കയിലായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിന് മുമ്പേ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇത്തവണ സപ്ലിമെന്ററി അലോട്ട്മെന്റായിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
എസ്.എസ്.എൽ.സി ബുക്ക് വിതരണം സംബന്ധിച്ച വിവരം ലഭ്യമല്ല. ഡി.ഇ.ഒ ഓഫീസുകളിൽ നേരിട്ടാവും വിതരണം ചെയ്യുക.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
എസ്.എസ്.എൽ.സി ബുക്ക് എന്ന് എത്തുമെന്നതിൽ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കിട്ടുന്ന മുറയ്ക്ക് വേഗത്തിൽ തന്നെ സ്കൂളുകൾക്ക് കൈമാറും.
മലപ്പുറം ഡി.ഇ.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |