അഗളി: മുള്ളി ചെക്ക് പോസ്റ്റ് തുറക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പുതൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. പ്രദേശവാസികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സമരത്തിൽ പങ്കെടുത്തു. ഒമ്പത് മാസം മുമ്പാണ് തമിഴ്നാട് വനം വകുപ്പ് മുള്ളിയിലെ ചെക്ക് പോസ്റ്റ് അടച്ചത്. ഊട്ടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസവും യാത്ര ചെയ്തുകൊണ്ടിരുന്ന ആയിരക്കണക്കിന് യാത്രികരാണ് ഇത് മൂലം പ്രതിസന്ധിയിലായത്. എം.എൽ.എയും എം.പിയും പലതവണ പ്രശ്നം ഉന്നയിച്ചിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. ഇതേ തുടർന്നാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ മുള്ളി ചെക്ക് പോസ്റ്റിന് മുമ്പിൽ സമരം സംഘടിപ്പിച്ചത്. എത്രയും പെട്ടെന്ന് ചെക്ക് പോസ്റ്റ് തുറക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാവണമെന്നും സൈലന്റ് വാലിയിൽ നിന്ന് മുള്ളി വഴി ഊട്ടിയിലേക്കും തിരിച്ചും ഇരു സർക്കാരുകളും ബസ് സർവീസ് ആരംഭിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പുതൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെന്തിൽ കുമാറിന്റെ നേതൃത്വത്തിലാണ് സമരം നടന്നത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബു സിറിയക്ക് സമരം ഉദ്ഘാടനം ചെയ്തു. എസ്. അല്ലൻ, കെ.ജെ.മാത്യു, എം.സി ഗാന്ധി, പി.എം.ഹനീഫ, ജോബി കുര്യക്കാട്ടിൽ, വി. കനകരാജ്, എ.കെ.സതീഷ്, മണികണ്ഠൻ വണ്ണാന്തറ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |