കൊച്ചി: തിരുനക്കര മഹാദേവന്റെ കാണിക്ക മോഷ്ടിച്ചതിന് ശിക്ഷാനടപടി നേരിട്ടയാൾ പമ്പ ഗണപതിക്ഷേത്രത്തിൽ മേൽശാന്തിയായി. 2016ൽ തിരുനക്കരയിൽ മേൽശാന്തിയായിരിക്കെ സോപാനത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണാപഹരണം നടത്തിയെന്ന കുറ്റത്തിന് സ്ഥലംമാറ്റവും തരംതാഴ്ത്തലും നേരിട്ട കെ.എൻ. അനിൽ കുമാറിനാണ് സെപ്തംബർ ഒന്നുമുതൽ ഒരുവർഷത്തേക്ക് പമ്പ മേൽശാന്തിയായി നിയമനം ലഭിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാക്കിയ 15 പേരുടെ ചുരുക്കപ്പട്ടികയിലെ അഞ്ചാം പേരുകാരനായിരുന്ന അനിൽകുമാർ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരുനക്കരയിലെ പണാപഹരണവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടപ്പോൾ അഞ്ചുപൂജയും ശ്രീബലിയുമുള്ള ഒരു ക്ഷേത്രത്തിലും ഇയാളെ നിയമിക്കരുതെന്ന് ദേവസ്വം കമ്മിഷണർ ഉത്തരവിട്ടിരുന്നു.
ഇതേ ക്ഷേത്രത്തിലെ കീഴ്ശാന്തി മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ വാട്സ് ആപ്പിലൂടെ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മേൽശാന്തി കുടുങ്ങിയത്. അന്നത്തെ കോട്ടയം അസി. ദേവസ്വം കമ്മിഷണർക്ക് അനിൽകുമാർ സ്വന്തം കൈപ്പടയിൽ കുറ്റസമ്മതമൊഴി എഴുതി നൽകി. ഇത്തരം തെളിവുകളുടെയും ഇൻസ്പെക്ഷൻ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്ന് തിരുനക്കര ദേവസ്വത്തിൽ നിന്ന് ചെറിയ ക്ഷേത്രമായ പരിപ്പ് ചെറുവള്ളിയിലേക്കും പിന്നീട് ചെങ്ങളത്തുകാവിലേക്കും സ്ഥലം മാറ്റി. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് പമ്പ മേൽശാന്തി നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിൽ കയറിക്കൂടിയത്. 2009 ൽ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ മേൽശാന്തിയായിരിക്കെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ അനിൽകുമാർ സസ്പെൻഷനു വിധേയനായിട്ടുമുണ്ട്.
പണാപഹരണം പതിവ്
കെ.എൻ. അനിൽകുമാർ സോപാനത്തിലെ ഫണൽവഞ്ചിയിൽ നിന്ന് പണം എടുത്തെന്നും ഇയാൾ ഇത്തരം നടപടികൾ സ്ഥിരമായി നടത്താറുണ്ടെന്നും ദേവസ്വം കമ്മിഷണറുടെ നടപടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മേൽശാന്തിയുടെ പണാപഹരണത്തിന് ദേവസ്വത്തിലെ മറ്റ് ജീവനക്കാർ കൂട്ടുനിന്നിരുന്നതായും ജീവനക്കാർക്കിടയിലെ പടലപ്പിണക്കം കൊണ്ടുമാത്രമാണ് സംഭവം പുറംലോകമറിഞ്ഞതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ദേവസ്വം ബോർഡിനും ജീവനക്കാർക്കും ഇതുമൂലം അപമാനമുണ്ടായെന്നും ഇൻസ്പെക്ഷൻ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ റിപ്പോർട്ട് ശരിവച്ചുകൊണ്ട് 2016 നവംബർ 11ന് ദേവസ്വം കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഫണൽവഞ്ചി
ശ്രീകോവിലിന് മുമ്പിൽ സ്ഥാപിക്കുന്ന വാവട്ടം കൂടുതലുള്ള കാണിക്കവഞ്ചി. ഇതിൽ ഭക്തർ സമർപ്പിക്കുന്ന പണം പലപ്പോഴും ഉള്ളിലേക്ക് പോകാതെ തങ്ങിനിൽക്കും. അതാണ് മേൽശാന്തി എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |