കോട്ടയം . കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും പ്രളയത്തിൽ മുങ്ങുന്ന സാഹചര്യത്തിൽ ജനകീയ മാപ്പിംഗിലൂടെ ജലസ്രോതസുകളുടെ പ്രത്യേകതകൾ മനസിലാക്കുന്ന പദ്ധതി നടപ്പാക്കുന്നു. രണ്ട് മീറ്റർ സ്പഷ്ടതയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നിർമ്മിക്കുന്ന ഡിജിറ്റൽ ഭൂപടങ്ങൾ ഉപയോഗിച്ച് പ്രാദേശിക ജലസ്രോതസുകളുടെ ചെറിയ സവിശേഷതകൾ പോലും കൃത്യമായി മനസിലാക്കാൻ കഴിയുന്നതാണ് മാപ്പിംഗ്. സ്മാർട്ട്ഫോണും ഇന്റർനറ്റ് കണക്ഷനും ജനപങ്കാളിത്തവും ഉണ്ടെങ്കിൽ ചെലവു കുറഞ്ഞ രീതിയിൽ ഒരു പ്രദേശത്തെ സവിശേഷതകൾ ഡിജിറ്റൽ ഭൂപടമായ ഓപ്പൺ സ്ട്രീറ്റ് മാപ്പിൽ രേഖപ്പെടുത്താം. ഹരിത കേരളം മിഷന്റെയും ഐ ടി മിഷന്റെയും നേതൃത്വത്തിൽ ജില്ലയിൽ 2500ൽ അധികം നീർച്ചാലുകളുടെ മാപ്പിംഗ് നടത്തി. പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളിലെയും നീർച്ചാലുകളുടെ മാപ്പിംഗ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി പാമ്പാടി ബ്ലോക്കിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളെ തിരഞ്ഞെടുത്തു.
പാമ്പാടിയെ തിരഞ്ഞെടുക്കാൻ കാരണം.
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 60 ശതമാനത്തോളം മീനച്ചിലാറിന്റെ കൈവഴിയായ പന്നഗം തോടിന്റെ നീർത്തടത്തിൽ ഉൾപ്പെടുന്നു. 2021ലെ പ്രളയത്തിന് ശേഷം പ്രളയദുരന്ത സാദ്ധ്യത പട്ടികയിൽ ഉൾപ്പെട്ട അകലക്കുന്നം, പള്ളിക്കത്തോട്, എലിക്കുളം എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ട ബ്ലോക്ക് എന്നീ പ്രത്യേകതകൾ വച്ചാണ് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനെ മാപ്പത്തോൺ പ്രവർത്തനത്തിനായി തിരഞ്ഞെടുത്തത്.
കഴിഞ്ഞദിവസം മേഘ വിസ്ഫോടനം വഴിയുണ്ടായ പ്രളയ സാഹചര്യം പാമ്പാടി ബ്ലോക്കിനെ മാപ്പിംഗിന് തിരഞ്ഞെടുത്തത് ശരിവയ്ക്കുന്നു.
പ്രവർത്തനം ഇങ്ങനെ.
അതാത് ദിവസം രേഖപ്പെടുത്തുന്ന തോടുകൾ ഐ ടി മിഷനുമായി ചേർന്ന് അന്ന് തന്നെ മാപ്പിൽ വരക്കുന്ന രീതിയാണ് അവലംബിച്ചത്. എലിക്കുളം പഞ്ചായത്തിലെ പ്രവർത്തനങ്ങൾ നാല് ദിവസം കൊണ്ട് പൂർത്തിയാക്കി. ഒ എസ് എം ട്രാക്കർ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഫീൽഡിൽ നീർച്ചാലുകൾ മാപ്പ് ചെയ്തു. തുടർന്ന് ഓപ്പൺസ്ടീറ്റ് മാപ്പ് വെബ്സൈറ്റ് ഉപയോഗിച്ച് ആം ചെയർ മാപ്പിംഗ് നടത്തി. ബാക്കി ഏഴ് പഞ്ചായത്തുകളും ഇതേ മാതൃകയാണ് പിന്തുടർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |