SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.55 PM IST

റെയിൽവേ സ്റ്റേഷനുകൾ പുതുമോടിയിലേക്ക്

north

കൊച്ചി: അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് എറണാകുളം സൗത്ത് , നോർത്ത് സ്റ്റേഷനുകളെ വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. സൗത്ത്–നോർത്ത്, കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ, 1059 കോടി രൂപയുടെ നവീകരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്തു. സൗത്ത് സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമുകൾക്ക് പൊതുവായ മേൽക്കൂര, നിലവിലെ രണ്ട് നടപ്പാലം, മുകളിൽനിന്ന് എല്ലാ പ്ലാറ്റ്‌ഫോമിലേക്കും പോകാൻ എസ്‌കലേറ്റർ, ലിഫ്റ്റ്, സൗത്ത് മെട്രോ സ്‌റ്റേഷനിലേക്ക് എത്താൻ ഫുട്‌പാത്ത്, കർഷക റോഡിനുസമീപമുള്ള റെയിൽവേയുടെ ഭൂമി പാർക്കിംഗ് കേന്ദ്രമാക്കി മാറ്റുക, ഇവിടെ നിന്ന് പ്രധാന കവാടത്തിലേക്ക് പുതിയ ഓവർബ്രിഡ്ജ് തുടങ്ങിയവ നിലവിൽവരും.

 സൗത്ത് സ്റ്റേഷന് 445 കോടി

എറണാകുളം സൗത്ത് സ്റ്റേഷന്റെ നവീകരണത്തിനായി 445 കോടി രൂപയാണ് ചെലവഴിക്കുന്നത്.
നോർത്ത് സ്റ്റേഷൻ നവീകരണത്തിന് 226 കോടി രൂപയും കൊല്ലം സ്റ്റേഷനായി 388 കോടി രൂപയുമാണ് ചെലവിടുന്നത്. 750 കോടി ചെലവിട്ട് ഇരട്ടിപ്പിച്ച കുറുപ്പന്തറ–കോട്ടയം–ചിങ്ങവനം പാതയും 76 കോടി രൂപ ചെലവിട്ട് വൈദ്യുതീകരിച്ച കൊല്ലം–പുനലൂർ സെക്ഷനും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊല്ലം–പുനലൂർ–കൊല്ലം, കോട്ടയം–കായകുളം ജംഗ്ഷൻ–കോട്ടയം മെമു സർവീസുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

 രണ്ടു വർഷത്തിനുള്ളിൽ

പൂർത്തിയാക്കും

2024 ജൂലായോടെ രാജ്യാന്തര നിലവാരത്തിൽ സൗത്ത് സ്റ്റേഷൻ വികസനം പൂർത്തിയാക്കുകയാണു ലക്ഷ്യം. ടൗൺ റെയിൽവേ സ്റ്റേഷനിൽ 150 കോടിയുടെ നവീകരണമാണു നടക്കുക. ഇവിടെയും പുതിയ കെട്ടിടം നിർമ്മിക്കും. നിലവിലെ കെട്ടിടം രണ്ടു ഘട്ടമായി പൊളിച്ചുനീക്കും.

റെയിൽവേയുടെ കൺസ്ട്രക്ഷൻ ഓർഗനൈസേഷനാണ് നിർമ്മാണച്ചുമതല. ദക്ഷിണ റെയിൽവേ ഇതു സംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയിട്ട് കുറെക്കാലമായി. കിറ്റ്‌കോയാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്.

 പുതിയ മാറ്റങ്ങൾ

എല്ലാ പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടുന്ന മേൽക്കൂര, വിവിധ തട്ടുകളിലായുള്ള വാഹന പാർക്കിംഗ്, ഫുഡ് കോർട്ടുകൾ, ബസ് ബേ, കഫറ്റേറിയ, റെസ്റ്റോറന്റുകൾ, മെട്രോ സ്റ്റേഷനിലേക്ക് ഓവർബ്രിഡ്ജ്, യാത്രക്കാർക്ക് വിശ്രമസ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് മാസ്റ്റർപ്ലാൻ. കാർബൺ വാതക ബഹിർഗമനം പരമാവധി ഒഴിവാക്കി ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷനോടെയാകും നിർമ്മാണം.

പുതിയ ഇലക്ട്രിക്കൽ സബ് സ്റ്റേഷനും പണിയും. പ്ലാറ്റ് ഫോമിലെ തിരക്ക് കുറയ്ക്കാനായി പ്ലാറ്റ്‌ഫോം മുതൽ ആറാം പ്ലാറ്റ്‌ഫോം വരെ 25 അടി വീതിയുള്ള ഓവർബ്രിഡ്‌ജും പദ്ധതിയിലുണ്ട്. പ്ലാറ്റ്‌ഫോം മേൽക്കൂരയ്ക്കുമേൽ സൗരോർജ പാനലുകൾവയ്ക്കാനും നിർദേശമുണ്ട്.

നോർത്ത് സ്റ്റേഷനിൽ നാലുനില കെട്ടിടം, പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന സ്‌കൈ വാക്, വിശാലമായ കാർ പാർക്കിംഗ് തുടങ്ങിയവയും വിഭാവനം ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RLY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.