കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണത്തിന് 50 കോടി രൂപ നൽകാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതുപയോഗിച്ച് ശമ്പള കുടിശികയുടെ മൂന്നിലൊന്നു നൽകിയ ശേഷം ബാക്കിയ്ക്ക് സപ്ളൈകോ ഉൾപ്പെടെയുള്ള പൊതുവിതരണ സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള കൂപ്പൺ നൽകുന്നതിനുള്ള സാദ്ധ്യത ഹൈക്കോടതി ആരാഞ്ഞു. എന്നാൽ തൊഴിലാളി യൂണിയനുകൾ നിർദ്ദേശത്തോടു യോജിച്ചില്ല.
ബന്ധപ്പെട്ടവരുമായി ആലോചിച്ചേ തീരുമാനമെടുക്കാൻ കഴിയൂവെന്ന് സർക്കാരിനായി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പും അറിയിച്ചു. ഇക്കാര്യത്തിൽ ഉത്തരവു പുറപ്പെടുവിക്കാനായി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ മാറ്റി.
ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണത്തിനുള്ള ബോണസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് പുതിയ സാദ്ധ്യത ആരാഞ്ഞത്. 50 കോടി രൂപ നൽകാമെന്ന് സർക്കാർ അറിയിച്ചപ്പോൾ, ഒരു മാസത്തെ ശമ്പളത്തിന് 75 കോടി വേണമെന്നും തങ്ങളുടെ പക്കലുള്ള 15 കോടി രൂപ കൂടിച്ചേർത്താലും കുടിശിക തീർക്കാനാവില്ലെന്നും കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് കൂപ്പണിന്റെ സാദ്ധ്യത ഹൈക്കോടതി തേടിയത്.
കെ.എസ്.ആർ.ടി.സിക്ക് 50 കോടി നൽകും
പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സി.ക്ക് ഒാണക്കാലത്ത് അൻപത് കോടിരൂപയുടെ സർക്കാർ സഹായം നൽകുമെന്ന് ധന ഉത്തരവാദിത്വ ബില്ലിന്റെ ചർച്ചകൾക്ക് മറുപടിയായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.കെ.എസ്.ആർ.ടി.സി.ക്ക് 103 കോടിരൂപ നൽകണമെന്ന് കോടതി പറഞ്ഞു.സർക്കാർ പണച്ചെലവുകൾ നിയന്ത്രിക്കുന്നത് ബഡ്ജറ്റ് അനുസരിച്ച് നിയമസഭയുടെ അനുമതിയോടെയാണ്. കെ.എസ്.ആർ.ടി.സിക്ക് ബഡ്ജറ്റിന് പുറത്ത് 103കോടി അധികം അനുവദിക്കണമെങ്കിൽ ഏത് വിഭാഗത്തിന് അനുവദിച്ച തുകയിൽ നിന്നാണ് കുറയ്ക്കേണ്ടത് എന്ന് കോടതികൾ പറയേണ്ടിവരും.
കേന്ദ്രസർക്കാരിന്റെ തെറ്റായ സമീപനം മൂലം സംസ്ഥാനത്തിന് 24000 കോടി രൂപയുടെ കുറവുണ്ടായി. അത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുമെന്ന അർത്ഥമില്ല. മൊത്തആഭ്യന്തര ഉത്പാദനത്തിന്റെ 32ശതമാനത്തിൽ കടം നിൽക്കണം. നിലവിൽ അത് 38%ത്തിലെത്തി. ജി.ഡി.പി.യുടെ 3% വായ്പ പരിധി കൊവിഡ് കാലത്ത് 5% ആയി കേന്ദ്രം ഉയർത്തിയപ്പോഴാണീ സ്ഥിതിയുണ്ടായത്. അത് പഴയ സ്ഥിതിയിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ഇൗ ഒാണക്കാലത്ത് ജനങ്ങൾക്കുള്ള കരുതലിന്റെ ഒരു തുക പോലും സർക്കാർ കുറച്ചിട്ടില്ല. 60ലക്ഷത്തോളം പേർക്ക് ഒാണക്കാലത്ത് സാമൂഹ്യക്ഷേമപെൻഷനും എടുക്കുന്ന വായ്പയ്ക്ക് ഗ്യാരന്റിയും നൽകുന്നു. അതിനുപുറമെ അറുപത് കഴിഞ്ഞ ആദിവാസികൾക്ക് 1000രൂപയുടെ സഹായം. ധന ഉത്തരവാദിത്വ ബിൽ വായ്പാ ബാദ്ധ്യത കുറയ്ക്കനും വരുമാനം കൂട്ടാനും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി നേടാനുമുള്ള ശ്രമങ്ങൾ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |