കോട്ടയം : 'എന്റെ അമ്മ ഒരു അസാധാരണ വ്യക്തിത്വമാണ്. ഫെല്ലിനിയുടെ സിനിമാ സെറ്റിൽ നിന്ന് പുറത്തു ചാടിയ ഒരു കഥാപാത്രമാണ് അവർ." മേരി റോയിയെ പറ്റി മകൾ അരുന്ധതി റോയി ഒരിക്കൽ പറഞ്ഞു. അതേപറ്റി ചോദിച്ചപ്പോൾ മേരി റോയി പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു -“ എന്റെ ജീവിതം അങ്ങനെയൊക്കെയല്ലേ? ചോരയും വിയർപ്പും നൽകിയ പള്ളിക്കൂടം എന്റെ സാമ്രാജ്യമാണ്. ഞാനാണ് ചക്രവർത്തിനി. ആൺതുണയില്ലാതെയാണ് ഇതൊക്കെ ഉണ്ടാക്കിയത്. ഒറ്റയ്‌ക്ക് എനിക്കിഷ്ടമുള്ളത് ചെയ്ത് ഞാൻ ജീവിക്കുന്നു....".
മേരി റോയിയുടെ ജീവിതം ഒറ്റയ്ക്കുള്ള പോരാട്ടമായിരുന്നു. ആ കണ്ണുകളിൽ എന്നും കൂസലില്ലായ്മയുടെ തിളക്കമായിരുന്നു. ബാല്യ,കൗമാര, യൗവനങ്ങൾ യാതന നിറഞ്ഞതായിരുന്നു. പിറന്നത് സമ്പന്നതയുടെ നടുവിൽ. ജീവിതം പോരാട്ടത്തിന്റെ വഴിയിലും. ക്രിസ്ത്യൻ സ്ത്രീകൾക്ക് കുടുംബ വിഹിതമായി പരമാവധി 5000 രൂപ മാത്രം കിട്ടിയ അനീതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സ്വത്ത് തുല്യവിഹിതമാക്കിയ വിധിയിലൂടെ അവർ നേടിയത് സ്ത്രീകളുടെ തുല്യതയാണ്.
പള്ളിക്കൂടം എന്ന സ്വന്തം സ്കൂളിൽ ആദ്യത്തെ മൂന്നു വർഷം പഠിപ്പിച്ചത് മലയാളം മാത്രം. നാലാം വർഷമാണ് ഇംഗ്ലീഷ് പരിചയപ്പെടുത്തുന്നത്. മകൾ അരുന്ധതിയും മകൻ ലളിതും ഉൾപ്പെടെ ഏഴു വിദ്യാർത്ഥികളുമായാണ് കോർപ്പസ് ക്രിസ്റ്റി സ്‌കൂൾ ആരംഭിച്ചത്.
ഭാര്യയെയും കുട്ടികളെയും മർദ്ദിക്കുന്ന അച്ഛൻ മേരിക്ക് ദുഃസ്വപ്നമായിരുന്നു. ഊട്ടിയിൽ കൊടുംതണുപ്പുളള രാത്രിയിൽ അമ്മയെ ഭീകരമായി മർദ്ദിച്ച് പുറത്തേക്ക് തള്ളി. അമ്മയുമൊത്ത് രക്ഷപ്പെടാൻ മഴയത്ത് നടന്ന് കുന്നിൻ മുകളിലെ പോസ്റ്റ് ഓഫീസിലെത്തി. പോസ്റ്റ്മാസ്റ്റർ അമ്മയുടെ അച്ഛന് ടെലഗ്രാം അയച്ചു. അയ്‌മനത്തു നിന്ന് ആളെത്തുന്നതുവരെ പോസ്റ്റ്മാസ്റ്ററുടെ വീട്ടിൽ കഴിഞ്ഞു.
കോട്ടയത്ത് തിരിച്ചെത്തിയിട്ടും ഇല്ലായ്മ തുടർന്നു. മൂത്ത ജ്യേഷ്ഠൻ ജോർജിന് കൊൽക്കത്തയിൽ ജോലി ലഭിച്ചതോടെ മേരി അങ്ങോട്ടു പോയി. ഒരു കമ്പനിയിൽ സെക്രട്ടറിയായി. അവിടെ വച്ചാണ് ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയെ കണ്ടുമുട്ടുന്നത്. സമ്പന്നൻ. തന്നെ വിവാഹം കഴിക്കുമോ എന്ന് അയാൾ ചോദിച്ചപ്പോൾ മേരി സമ്മതിച്ചു. അയാൾ കടുത്ത മദ്യപാനിയായിരുന്നു. ജീവിതം താളം തെറ്റി. മുപ്പതു വയസുള്ള മേരി അഞ്ചും മൂന്നു വയസുള്ള മക്കൾ ലളിതും അരുന്ധതിയുമായി സ്ഥലം വിട്ടു. ഊട്ടിയിൽ പൂട്ടിക്കിടന്ന അച്ഛന്റെ വീട്ടിലേക്ക്. പക്ഷേ മേരിയെയും കുട്ടികളെയും പുറത്താക്കി. പിതാവിന്റെ കേരളത്തിലെ സ്വത്തിൽ മകന്റെ വിഹിതത്തിന്റെ നാലിലൊന്നോ, അയ്യായിരം രൂപയോ ഏതാണ് കുറവ് അത്രമാമ്രേ ലഭിക്കൂ എന്നു മനസിലാക്കിയ മേരി റോയി നിയമയുദ്ധത്തിനിറങ്ങി. 1916–ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിനെതിരെ കോടതിയിലേക്ക്. ഊട്ടിയിലെ വീട് ഇഷ്ടദാനമായി കിട്ടിയത് വിറ്റ് ലഭിച്ച ഒരു ലക്ഷം രൂപകൊണ്ടാണ് കോട്ടയത്ത് സ്‌കൂളിരിക്കുന്ന അഞ്ചേക്കർ വാങ്ങിയത്.
യേശുക്രിസ്തുവും മഗ്ദലനമറിയവും കഥാപാത്രങ്ങളായിരുന്ന“ജീസസ് ക്രൈസ്റ്റ് സൂപ്പർ സ്റ്റാർ" എന്ന ഒപ്പറേ പള്ളിക്കൂടത്തിന്റെ വാർഷികത്തിന് അവതരിപ്പിക്കുന്നതിനെതിരെ മേരിറോയിക്കെതിരെ ക്രൈസ്തവരിൽ ഒരു വിഭാഗം തെരുവിലിറങ്ങി. അന്നത്തെ കളക്ടർ ക്രമസമാധാനത്തിന്റെ പേരിൽ നാടകം നിരോധിച്ചു. മേരി റോയി സുപ്രീംകോടതിയിൽ നിന്ന് അനുവാദം വാങ്ങി വിവാദ നാടകം അവതരിപ്പിച്ചു.
അരുന്ധതിയെ ഉന്നത പഠനത്തിന് ഡൽഹിയിൽ ചേർത്തെങ്കിലും ഒരു സഹപാഠിയുമായി പ്രണയത്തിലായി. ഡിഗ്രിയെടുത്തിട്ട് വിവാഹമാകാമെന്നു മേരി പറഞ്ഞിട്ടും അനുസരിച്ചില്ല. ഇത് വർഷങ്ങളോളം അരുന്ധതിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഇടയാക്കി. മകനോടും ഇതുതന്നെയായിരുന്നു സമീപനം. സ്വന്തമായി ജീവിക്കാൻ ഇരുവർക്കും ഇത് ഗുണം ചെയ്തിട്ടേയുള്ളൂവെന്നാണ് മേരിയുടെ വിലയിരുത്തൽ. പിന്നീട് അടുത്ത സുഹൃത്തുക്കളെ പോലെയായി മക്കളുമായുള്ള ബന്ധം.
സ്‌കൂൾ നടത്തിപ്പ്
1967ൽ കോട്ടയത്ത് കോപ്പർക്രിസ്റ്റി ഹൈസ്കൂൾ ആരംഭിച്ചു. ലാറിബേക്കറിനായിരുന്നു നിർമ്മാണ ചുമതല. മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉൾപ്പെട ഏഴ്പേരായിരുന്നു സ്‌കൂൾ നടത്തിപ്പ്. വിദ്യാഭ്യാസത്തിൽ പൊതുസമീപനവുമായി കോട്ടയത്ത് പള്ളിക്കൂടം എന്ന സ്‌കൂൾ സ്ഥാപിച്ചു. സ്വതന്ത്രമായ കലാപ്രവർത്തനവും ആവിഷ്കാര സ്വാതന്ത്ര്യവും സ്കൂളിൽ നടപ്പാക്കി. അടുത്തകാലം വരെ പള്ളിക്കൂടം സ്കൂളിലെ പ്രധാനാദ്ധ്യാപിക ആയിരുന്നു മേരി റോയി.
സഹോദരന് സ്വത്ത് തിരിച്ചു നൽകിയ പോരാട്ടം
ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം മേരി റോയിയുടെ പിതാവിന്റെ സ്വത്ത് മകനായ ജോർജ് ഐസക്കിന് മാത്രം അവകാശപ്പെട്ടതായിരുന്നു. ഇതിനെതിരെയായിരുന്നു മേരിയുടെ നിയമപോരാട്ടം. 1916 ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം അസാധുവാണെന്നും വിൽപ്പത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി കോടതി പുറപ്പെടുവിച്ചു. വിധി പ്രകാരം സ്വത്തവകാശം സ്ഥാപിച്ച് കിട്ടാൻ മേരി വീണ്ടും പോരാടി. 2002 ൽ 70-ാം വയസിലാണ് പൈതൃക സ്വത്തിന്റെ ആറിലൊന്ന് അവകാശം അംഗീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നത്. ഈ സ്വത്ത് മക്കൾ വേണ്ടെന്ന് പറഞ്ഞതോടെ തിരികെ സഹോദരന് തന്നെ തിരിച്ചുനൽകി. സഹോദരന് എതിരെയല്ല കോടതിയിൽ പോയതെന്നും മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണമെന്നും അവർ വ്യക്തമാക്കി.
തലമുറകളുടെ പ്രചോദനം: ഉമ്മൻചാണ്ടി
അനീതിക്കെതിരെ പോരാടി വിജയിച്ച മേരി റോയി തലമുറകളുടെ പ്രചോദനമായി തുടരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.പിതൃസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം ലഭിച്ചതോടെ നീതിനിഷേധിക്കപ്പെട്ട പതിനായിരങ്ങളെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്കു നയിക്കാൻ മേരി റോയിക്കു സാധിച്ചു.നിലവിലുള്ള വ്യവസ്ഥക്കെതിരേ ഒറ്റയാൻ പോരാട്ടം നടത്തിയ അവർ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കമിട്ടത്.കുട്ടികളെ ശാക്തീകരിച്ചു വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ കോട്ടയത്തെ പള്ളിക്കുടം സ്‌കൂൾ വ്യത്യസ്തമായ അനുഭവമാണെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |