ന്യൂഡൽഹി: ദേശീയ സുരക്ഷയ്ക്കോ ക്രമസമാധാന പ്രശ്നങ്ങൾക്കോ കാരണമാകുന്ന ഉള്ളടക്കം നിർവ്വചിക്കാൻ ട്വിറ്റർ പോലുള്ള പ്ലാറ്റ്ഫോമിന് കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. കൊവിഡ് 19, കർഷക പ്രക്ഷോഭം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രതിഷേധം പ്രകടിപ്പിച്ച അക്കൗണ്ടുകൾ പിൻവലിക്കാൻ കേന്ദ്ര ഐ.ടി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ട്വിറ്റർ കർണ്ണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ എതിർത്താണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു പൊതു പ്രശ്നം ഉണ്ടാകുമ്പോൾ നടപടി എടുക്കേണ്ടത് സർക്കാരാണ്. ഇത്തരം പ്ലാറ്റ്ഫോമുകളല്ല. ട്വിറ്റർ മന:പൂർവ്വം രാജ്യത്തെ നിയമങ്ങൾ പാലിക്കാതെയും ധിക്കരിച്ചും മുന്നോട്ട് പോകുന്നു. എന്നാൽ സർക്കാരിന്റെ ഉത്തരവുകൾ ഏകപക്ഷീയവും അക്കൗണ്ട് ഉടമകളെ വിവരം അറിയിക്കുന്നതിലുള്ള പരാജയവുമാണെന്ന് ട്വിറ്റർ കോടതിയിൽ വ്യക്തമാക്കി. മാത്രമല്ല പല ട്വിറ്റർ അക്കൗണ്ടുകളും രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക ഹാൻഡിലുകൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ടതാണ്. ഈ അക്കൗണ്ടുകൾ പൂട്ടിക്കുന്നത് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമായിരിക്കുമെന്നും ട്വിറ്റർ അവകാശപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ പ്രതികരണമറിയിക്കാൻ സമയം അനുവദിച്ചു. കേസ് സെപ്തംബർ 8ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |