തിരുവനന്തപുരം: സർവകലാശാലാ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കുള്ള മന്ത്രി ആർ. ബിന്ദുവിന്റെ മറുപടി പ്രസംഗത്തിൽ, അന്തരിച്ച മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കി.
കേന്ദ്രം സർവകലാശാലകളെ കാവിവത്കരിക്കുകയാണെങ്കിൽ ഇവിടെ സർവകലാശാലകളെ
കമ്മ്യൂണിസ്റ്റ് വത്കരിക്കുകയാണെന്ന് ബില്ലിന് വിയോജിപ്പെഴുതിയ ലീഗിലെ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങളും, പ്രോ ചാൻസലർ വേണ്ടെന്ന് സി.എച്ച്. പറഞ്ഞിരുന്നതായി ചർച്ചയിൽ പങ്കെടുത്ത ടി.വി. ഇബ്രാഹിമും അംഗം ചൂണ്ടിക്കാട്ടി. ലീഗ് ഭരണകാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടന്നിട്ടുള്ളതെന്താണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി. പ്രോ ചാൻസലർ വേണ്ടെങ്കിൽ ലീഗ് അധികാരത്തിലിരുന്നപ്പോൾ ഇതിന് ഭേദഗതി കൊണ്ടുവരാഞ്ഞതെന്ത്?. വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രിമാരുണ്ടാവാമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സി.എച്ച് അങ്ങനെ പറഞ്ഞത്. ഡോ. ജോസഫ് മുണ്ടശ്ശേരി മുതൽ ഡോ. കെ.ടി. ജലീൽ വരെയുള്ള ഇടതുപക്ഷ മന്ത്രിമാർ വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. അതിനാൽ ഇടത് മന്ത്രിമാരെ ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാരുമായി താരതമ്യം ചെയ്യരുത്- മന്ത്രി ബിന്ദുവിന്റെ ഈ പരാമർശത്തിൽ ലീഗ് അംഗങ്ങൾ പ്രതിഷേധിച്ചു പ്രതിപക്ഷത്തെ
മറ്റംഗങ്ങളും പ്രതിഷേധവുമായി എഴുന്നേറ്റതോടെ സഭ ബഹളത്തിലമർന്നു. സ്പീക്കർ ഇടപെട്ട് രംഗം
ശാന്തമാക്കി.
സർവകലാശാലകളുടെ സ്വയംഭരണാവകാശം മുഴുവനായി ഹനിച്ച് സർക്കാരിന് ഇഷ്ടമുള്ള പാവകളെ വൈസ് ചാൻസലർമാരാക്കാനുള്ള ബിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് അപകടകരമായ സൂചനകൾ നൽകുന്നതാണെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അഞ്ചംഗ സെർച്ച് കമ്മിറ്റിയും സെനറ്റിന് പകരം സിൻഡിക്കേറ്റിന്റെ പ്രതിനിധിയെന്ന വ്യവസ്ഥയും അംഗീകരിക്കുന്നുണ്ടെങ്കിലും, ഭൂരിപക്ഷം നിർദ്ദേശിക്കുന്ന ആളെ വി.സിയായി നിയമിക്കണമെന്ന വ്യവസ്ഥ സർക്കാരിന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാരിന് സർവകലാശാലകളുമായി ഒരു ബന്ധവും പാടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. കണ്ണൂർ വി.സി ജെ.എൻ.യുവിൽ നിന്ന് പിഎച്ച്.ഡി നേടി, ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നയാളാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |