ആലപ്പുഴ: പാടത്ത് വട്ടമിട്ടു പറന്ന ഡ്രോണിൽ നിന്ന് നെൽച്ചെടികൾക്കു മീതേ കൃത്യമായ അളവിൽ വെള്ളം സ്പ്രേ ചെയ്തപ്പോൾ, ഇനിയുള്ള കീടനാശിനി പ്രയോഗത്തിൽ ഇവൻതന്നെ താരമെന്ന് കർഷകർ ഉറപ്പിച്ചു! ഡ്രോൺ നിയന്ത്രിച്ചതാവട്ടെ കളക്ടർ വി.ആർ. കൃഷ്ണതേജയും.
കൈനകരിയിലെ കാടുകയ്യാൽ പാടശേഖരത്തിലാണ് ഡ്രോൺ പരീക്ഷണം നടന്നത്.
കൃഷിയുമായി ബന്ധപ്പെട്ട മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിനു മുന്നോടിയായുള്ള പ്രദർശനത്തിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. ഡ്രോൺ ഉപയോഗിച്ച് പാടത്ത് കീടനാശിനി തളിക്കുന്ന പ്രവർത്തനമാണ് കീടനാശിനിക്കു പകരം വെള്ളം ഉപയോഗിച്ച് നടത്തിയത്. കാർഷിക മേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകൾ ഏർപ്പെടുത്തുമ്പോൾ ജനങ്ങൾക്ക് സ്വാഭാവികമായുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് കളക്ടർ നിർദേശിച്ചു.
ചടങ്ങിൽ കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല എക്‌സിക്യുട്ടീവ് എൻജിനീയർ (കൃഷി) സി.കെ. രാജ്‌മോഹൻ വിഷയം അവതരിപ്പിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗം ഡി. ലോനപ്പൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി നീണ്ടുശ്ശേരി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ ഷൈനി ലൂക്കോസ്, എം. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
4 ലക്ഷം സബ്‌സിഡി
നടപ്പു സാമ്പത്തിക വർഷം കൃഷി വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എസ്.എം.എ.എം പ്രകാരം പത്ത് ലക്ഷം രൂപവരെ വിലവരുന്ന ഡ്രോണുകൾ വ്യക്തിഗത കർഷകർക്ക് നാലു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപവരെ സബ്‌സിഡിയിൽ നൽകും. പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ജില്ലകൾതോറും കൃഷിയിടങ്ങളിൽ കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവൃത്തിപരിചയവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |