ആലപ്പുഴ: വിവിധ വിഭാഗങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. പ്രധാന വിഭാഗങ്ങളായ കാർഡിയോളജി, ഗ്യാസ്ട്രോ,മെഡിസിൻ, റേഡിയോളജി, ഡെർമറ്റോളജി എന്നിവയിലാണ് ഡോക്ടർമാരുടെ കുറവ്. വകുപ്പ് മേധാവിമാരുടെ ഒഴിവ് നികത്താത്തത് പി.ജി വിദ്യാർത്ഥികളുടെ പഠനത്തെയും പ്രതിസന്ധിയിലാക്കും.
പ്രധാന ഡോക്ടർമാരുടെ അഭാവത്തിൽ പി.ജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരുമാണ് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. സീനീയർ ഡോക്ടർമാരില്ലാത്തത് ഗുരുതര രോഗവുമായി എത്തുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ കിട്ടാതെ വരുന്നതിനിടയാക്കുന്നു. ഇതേത്തുടർന്ന് രോഗികളുടെ ബന്ധുക്കൾ ഡ്യൂട്ടി ഡോക്ടർമാരോട് തട്ടിക്കയറുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോടെയുള്ള സ്വകാര്യ ആശുപത്രികൾ ഇല്ലാത്ത ആലപ്പുഴയിൽ രോഗികളുടെ പ്രധാന ആശ്രയം മെഡിക്കൽ കോളേജാണ്. ഒ.പിയിൽ മാത്രം പ്രതിദിനം 1500ൽ അധികം രോഗികൾ ഇവിടെ ചികിത്സ തേടി എത്താറുണ്ട്. 400കിടക്കകളുമായി ആറ് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ആശൂപത്രിയിൽ അന്നത്തെ രോഗി, ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാരുടെ അനുപാതമാണ് ഇന്നും നിലവിലുള്ളത്. ഇപ്പോൾ 1200കിടക്കകളോടുകൂടിയ ആശുപത്രിയായിട്ടും ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ അധികാരികൾ അനാസ്ഥ തുടരുകയാണ്.
1200 : മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടക്കകളുടെ എണ്ണം
സ്ഥലംമാറ്റപ്പെടുന്ന ഡോക്ർമാർ തിരികെയെത്തുന്നില്ല
മെഡിക്കൽ കൗൺസിലിന്റെ പരിശോധന സമയത്ത് മെഡിക്കൽ കോളേജ് ആശുപത്രികളിലെലെ ഡോക്ടർമാരെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പറിച്ചു നടുന്നത് പതിവാണ്. ഇങ്ങനെ ആലപ്പുഴയിൽ നിന്ന് മാറ്റപ്പെടുന്ന ഡോക്ടർമാരെ തിരികെ എത്തിക്കുന്നതിൽ പലപ്പോഴും നടപടിയുണ്ടാകാറില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റിടങ്ങളിൽ നിന്ന് എത്തുന്ന ഡോക്ടർമാരാകട്ടെ ആറുമാസത്തിനുള്ളിൽ സ്ഥലം മാറ്റം വാങ്ങി മടങ്ങുകയും ചെയ്യും. ഏതാനും വർഷം മുമ്പ് ഒരു യൂണിറ്റ് മേധാവിക്ക് കോട്ടയത്തേക്ക് സ്ഥലംമാറ്റം കിട്ടാൻ ആലപ്പുഴയിൽ നിലവിലുണ്ടായിരുന്ന പ്രൊഫസർ തസ്തിക കോട്ടയത്തേക്ക് മാറ്റി. ഇതുവരെ ആലപ്പുഴയിൽ പകരം തസ്തിക അനുവദിച്ചിട്ടുമില്ല.
പ്രതിസന്ധിയുടെ ആഴം
ഗ്യാസ്ട്രോ വിഭാഗത്തിൽ മൂന്ന് ഡോക്ടർമാർ ഇല്ലാതായിട്ട് മാസങ്ങളായി. ഡെപ്യൂട്ടേഷനിൽ എത്തിയ ഒരു ഡോക്ടറാണ് നിലവിലുള്ളത്. ഈ ഡോക്ടർ മടങ്ങിപ്പോയാൽ ഗ്യാസ്ട്രോ വിഭാഗത്തിന്റെ പ്രവർത്തനം നിലക്കും. ആഴ്ചയിൽ വ്യാഴാഴ്ച മാത്രമാണ് ഈ വിഭാഗത്തിൽ ഒ.പി പ്രവർത്തനം. 400മുതൽ 500വരെ രോഗികൾ അന്ന് ചികിത്സക്കായി എത്തും. ഹൗസ് സർജൻമാരും പി.ജി വിദ്യാർത്ഥികളുമാണ് രോഗികളെ പരിശോധിക്കുന്നത്. കാർഡിയോളജിയിൽ എച്ച്.ഒ.ഡിയുടെ കസേര മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.
വിവിധ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ ഒഴിവ്
ഗ്യാസ്ട്രോ .................................... 3
കാർഡിയോളജി .......... എച്ച്.ഒ.ഡി
മെഡിസിൻ .................................. 5
റേഡിയോളജി ............................. 2
ഡെർമറ്റോളജി............................ 4
"ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്കു പരിഹാരം കാണാൻ അടിയന്തര ഇടപെടൽ വേണം. ജില്ലയിലെ ഒൻപത് എം.എൽ.എ.മാരെയും വിളിച്ചുകൂട്ടി മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ച് ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നം പരിഹരിക്കണം. - രമേശ് ചെന്നിത്തല എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |