കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ നിരാലംബരായ അമ്മമാർക്ക് സുഖസൗകര്യങ്ങളോടെ താമസിക്കാൻ താൻ നിർമ്മിച്ചുനൽകുന്ന ബഹുനില മന്ദിരം സന്ദർശിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എത്തി.
15 കോടിയോളം മുടക്കി നിർമ്മിച്ച മൂന്നുനില മന്ദിരത്തിൽ അത്യാധുനിക സൗകര്യങ്ങളാണുള്ളത്. രണ്ട് ലിഫ്റ്റ്, ലബോറട്ടറി, ഫാർമസി, ലൈബ്രറി, വിനോദസൗകര്യങ്ങൾ, പ്രാർത്ഥനാഹാൾ കൂടാതെ മൂന്നു മതസ്ഥർക്കും പ്രത്യേകം പ്രാർത്ഥനാമുറികൾ, ഡൈനിംഗ് ഹാളുകൾ, കിടപ്പുരോഗികൾക്ക് പ്രത്യേക പരിചരണസംവിധാനങ്ങൾ, ഡോക്ടർമാരുടെ പരിശോധനാ മുറി, തീവ്രപരിചരണ വിഭാഗങ്ങൾ, ആധുനിക ശുചിമുറി ബ്ലോക്കുകൾ, ഓഫീസ് തുടങ്ങിയ സൗകര്യങ്ങളുള്ള മന്ദിരത്തിൽ 300 അഗതികൾക്ക് താമസിക്കാം. കിടക്കകൾ, ഫർണിച്ചറുകൾ തുടങ്ങിയ എല്ലാ ഉപകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. 15 കോടിക്ക് പുറമേ ആറ് വർഷത്തിനിടെ പല ഘട്ടങ്ങളിലായി ഏഴരകോടിയിലധികം രൂപയുടെ സഹായങ്ങളും യൂസഫലി ഗാന്ധിഭവന് നൽകിയിട്ടുണ്ട്. പുതിയ മന്ദിരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം രണ്ടു മണിക്കൂറിലധികം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
യുസഫലിയെ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ട്രസ്റ്റി പ്രസന്നാ രാജൻ, വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗാന്ധിഭവൻ ഭാരവാഹികൾക്കൊപ്പം നിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം, പാവപ്പെട്ട മൂന്ന് അമ്മമാർ ചേർന്നായിരിക്കും മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയെന്നും പ്രഖ്യാപിച്ചു.
'' അമ്മമാരെ നോക്കുന്നത് മക്കളുടെ കടമയാണ്. ആദ്യമായി ഗാന്ധിഭവനിലെത്തിയപ്പോൾ ഇവിടുത്തെ അമ്മമാരെ കണ്ട് വല്ലാത്ത സങ്കടം തോന്നി. 15 പേർ മാത്രമേ ഇവിടെ വിവാഹം കഴിക്കാത്ത അമ്മമാരുള്ളു. ബാക്കിയെല്ലാവരും ഉപേക്ഷിക്കപ്പെട്ടവരാണ്. അവരെയോർത്ത് പല രാത്രികളിലും ഉറങ്ങാനായില്ല. ഗാന്ധിഭവനിലെ സ്ഥലപരിമിതിയും ബോദ്ധ്യപ്പെട്ടു. പാവപ്പെട്ട അമ്മമാർ ജീവിതസായന്തനത്തിൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനിൽ ഒരു മന്ദിരം നിർമ്മിച്ചുനൽകണമെന്ന് തീരുമാനിച്ചത്.''
എം.എ. യൂസഫലി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |